ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവർക്കെതിരേ വിമാന യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഇതിനായി നിയമഭേദഗതി കൊണ്ടുവരും.
കഴിഞ്ഞ ഒരാഴ്ചയിൽ തൊണ്ണൂറോളം വിമാനങ്ങൾക്കു നേരേ വ്യാജ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്നാണു നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച മാത്രം 32 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബു ഭീഷണിയുണ്ടായത്. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, അകാശ എയർ എന്നിവയുടെ 25 വിമാനങ്ങൾ ബോംബ് ഭീഷണിയെത്തുടർന്ന് തിരിച്ചിറക്കേണ്ടി വന്നതു യാത്രക്കാരെ ദുരിതത്തിലാക്കി.
യുഎപിഎ പോലെ കോടതി ഉത്തരവുകളില്ലാതെ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നതിന് കഴിയുന്ന നിയമഭേദഗതിയാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിനായി 1982ലെ സിവിൽ ഏവിയേഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതി ഡിസംബറിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ നീക്കം തുടങ്ങി. മറ്റു മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചാകും നിയമം ഭേദഗതി ചെയ്യുക.
വിമാനത്തിനുള്ളിലെ കുറ്റകൃത്യങ്ങളാണു നിലവിലെ സിവിൽ ഏവിയേഷൻ നിയമത്തിൽ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. എന്നാൽ വ്യാജ ബോംബ് ഭീഷണിയടക്കം വിമാന യാത്രയെയും വിമാനസുരക്ഷയെയും ബാധിക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താകും ഭേദഗതി. വിമാനത്തിനും വിമാനത്താവളത്തിനും പുറത്തുള്ള കുറ്റങ്ങൾക്കെതിരേയും നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരും.
വിമാനത്താവളങ്ങളിലെയും വിമാനസർവീസുകളുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലെയും സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും കേന്ദ്രം തീരുമാനിച്ചു. വ്യാജ ബോംബ് ഭീഷണി നടത്തുന്നവരെ പിടികൂടിയാലുടൻ അറസ്റ്റ് ചെയ്യുകയും ആജീവനാന്ത വിമാന യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. എല്ലാ വിമാനക്കന്പനികളുടെ സർവീസുകളിലും ഒരുപോലെ വിലക്കാനാണു നീക്കം.
ഇന്റർനെറ്റ്, മൊബൈൽ ഫോണ് തുടങ്ങിയവയിലൂടെ വ്യാജ ഭീഷണി മുഴക്കുന്നവരെ കണ്ടെത്താനും പുതിയ വഴികൾ തേടും. ബോംബ് ഭീഷണികളെ നേരിടുന്നതിനെക്കുറിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) വിമാനക്കന്പനികളുടെ പ്രതിനിധികൾ അടക്കമുള്ളവരുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.
തുടർച്ചയായി ബോംബ് ഭീഷണികളുണ്ടായ സാഹചര്യത്തെക്കുറിച്ചു പലതവണ കൂടിയാലോചന നടത്തിയശേഷമാണു നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികൾ ആവശ്യമാണെന്ന നിഗമനത്തിലെത്തിയതെന്ന് മന്ത്രി നായിഡു വിശദീകരിച്ചു.
രാജ്യത്തുടനീളമുള്ള വിമാന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതിനാൽ വളരെ സങ്കീർണമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. വ്യാജ കോളുകൾ ചെയ്യുന്നതു കുറ്റകരമാണ്. ഇത്തരക്കാരെ കണ്ടെത്തി യാത്രാവിലക്ക് ഏർപ്പെടുത്തും.
ഭൂരിഭാഗം വ്യാജ ബോംബ് ഭീഷണികളുടെയും ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണു സർക്കാരിനെ കുഴക്കുന്നത്. ഖലിസ്ഥാൻ തീവ്രവാദികളാണ് ഇന്ത്യൻ വിമാനക്കന്പനികളെ തകർക്കാൻ ലക്ഷ്യമിട്ടു സംഘടിതമായ ബോംബു ഭീഷണി മുഴക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
രാജ്യത്തു സർവീസ് നടത്തുന്ന എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, ആകാശ എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ, അലയൻസ് എയർ എന്നിവയിൽ ഒട്ടുമിക്ക കന്പനികളുടെയും വിമാന സർവീസുകൾക്കു ഭീഷണിയുണ്ടായി.
ഡൽഹിയിൽനിന്നു ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു പുറപ്പെട്ട വിസ്താര വിമാനത്തിനു ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും അവിടെ അനുമതി നിഷേധിച്ചതു യാത്രക്കാരെ ഭീതിയിലാഴ്ത്തി.
ഇതേത്തുടർന്ന് വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. അതേസമയം, തൊണ്ണൂറോളം വിമാനങ്ങൾക്കു വ്യാജ ബോംബ് ഭീഷണിയുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ഉറക്കം നടിക്കുകയാണെന്ന് കോണ്ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.