മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗം: സുപ്രീംകോടതി
Tuesday, October 22, 2024 2:46 AM IST
സനു സിറിയക്
ന്യൂഡൽഹി: മതേതരത്വവും സോഷ്യലിസവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് സുപ്രീംകോടതി.
ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യയെ വിവരിക്കാൻ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ചേർത്ത ഭരണഘടനയുടെ 42ാം ഭേദഗതി ചോദ്യം ചെയ്തു ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവെയാണു ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് ആവർത്തിച്ചത്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്നു ഞങ്ങൾ പറഞ്ഞിട്ടുള്ള നിരവധി വിധിന്യായങ്ങളുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശവും ഭരണഘടനയിലെ മൂന്നാം ഭാഗത്തിനു കീഴിലുള്ള മൗലികാവകാശങ്ങളും പരിശോധിച്ചാൽ മതനിരപേക്ഷത എന്നതു ഭരണഘടനയുടെ പ്രധാന സവിശേഷതയായി കാണാം.
മതേതരത്വം ഭരണഘടനയുടെ കാതലായ സവിശേഷതയായി കണക്കാക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ജസ്റ്റീസ് ഖന്ന വിശദീകരിച്ചു. വാദത്തിനിടെ ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേയെന്നും കോടതി ഹർജിക്കാരോടു ചോദിച്ചു.
ഭരണഘടന സ്ഥാപിച്ചപ്പോൾ ഇന്ത്യയെ ഒരു മതേതര രാജ്യമായാണു വിഭാവനം ചെയ്തത്. പൗരന്റെ മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന ഭരണഘടനയുടെ ആർട്ടിക്കിളുകളിൽനിന്ന് ഇതു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സോഷ്യലിസത്തെ സംബന്ധിച്ച് പാശ്ചാത്യ ആശയം പിന്തുടർന്നിട്ടില്ലെന്നു കോടതി വ്യക്തമാക്കി. നവംബർ 18ന് കേസ് വീണ്ടും പരിഗണിക്കും.
ഈ മാസമാദ്യം ബുൾഡോസർ നടപടി കേസ് പരിഗണിച്ച ജസ്റ്റീസുമാരായ ബി.ആർ. ഗവായിയും കെ.വി. വിശ്വനാഥനും ഇന്ത്യയുടെ മതേതരത്വ പദവി ആവർത്തിച്ചിരുന്നു.