ഗന്ദർബാലില് തൊഴിലാളി ക്യാന്പിനു നേരേ ആക്രമണം; പിന്നിൽ ദ റെസിസ്റ്റൻസ് ഫോഴ്സ്
Tuesday, October 22, 2024 2:46 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ തൊഴിലാളി ക്യാന്പിനു നേർക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്കർ-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫോഴ്സ് (ടിആർപി).
ഒരു ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഗന്ദർബാലിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെ ജോലിക്കുശേഷം ക്യാന്പിലെത്തിയ തൊഴിലാളികൾക്കു നേരേയാണു ഭീകരർ വെടിവയ്പ് നടത്തിയത് .ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു.
എൻഐഎ സംഘം ഇന്നലെ ഭീകരാക്രമണം നടന്ന സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. രണ്ടു ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. ഡോ. ഷാനവാസ്, ഫഹീം നസീർ കലീം, മുഹമ്മദിംഗ് ഹനിഫ്, ശശി അബ്റോൾ, അനിൽ ശുക്ല, ഗുർമീത് സിംഗ് എന്നിവരാണു കൊല്ലപ്പെട്ടത്.
പഞ്ചാബിൽനിന്നുള്ള തൊഴിലാളിയായ ഗുർമീത് സിംഗ് ഭീകരാക്രമണ സമയത്ത് ഭാര്യയുമായി സംസാരിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
സംസാരത്തിനിടെ തനിക്ക് വെടിയേറ്റ കാര്യവും ഭാര്യയെ അറിയിച്ചിരുന്നു. പിന്നീട് ഗുർമീത് സിംഗ് മരിച്ച വിവരം കന്പനി കുടുംബത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഗുർമീത് കാഷ്മീരിലാണ് ജോലി ചെയ്യുന്നത്.
2006 ജൂണിനുശേഷം ഇതര സംസ്ഥാനക്കാർക്കു നേർക്ക് ജമ്മു കാഷ്മീരിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. 2006ൽ കുൽഗാമിലെ യാരിപോറയിൽ നടന്ന ആക്രമണത്തിൽ നേപ്പാൾ-ബിഹാർ സ്വദേശികളായ ഒന്പതു തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.
ജമ്മു കാഷ്മീരിൽ നിർമാണത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു സുരക്ഷാസേന പ്രതികാരംചെയ്യുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. തീവ്രവാദികൾക്കും അവരുടെ കൂട്ടാളികൾക്കും വരുംകാലങ്ങളിലും ഓർമിക്കാൻ കഴിയുന്ന തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.