അതിർത്തി തർക്കം: ഇന്ത്യയും ചൈനയും തമ്മിൽ ധാരണ
Tuesday, October 22, 2024 2:46 AM IST
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ കാലങ്ങളായി നിലനിന്ന തർക്കത്തിൽ സമവായത്തിലെത്തിയെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ധാരണപ്രകാരം യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് (എൽഎസി) ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കും.
സൈന്യത്തെ പിൻവലിച്ച മേഖലകളിൽ ഇരുരാജ്യങ്ങളും പട്രോളിംഗ് നടത്താനും ധാരണയായിട്ടുണ്ട്. ഇന്ത്യ-ചൈന നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ അതിർത്തിപ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയുമായി ചർച്ചകൾ നടത്തിവരികയായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
ധാരണപ്രകാരം അതിർത്തിപ്രശ്നം രൂക്ഷമായ ഡെപ്സാംഗ്, ഡെംചോക് എന്നിവിടങ്ങളിലടക്കം പട്രോളിംഗ് പുനരാരംഭിക്കും. നേരത്തെ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽനിന്നടക്കം ഇരുരാജ്യങ്ങളിലെയും സൈനികർ ചർച്ചകൾ പ്രകാരം പിൻവാങ്ങിയിരുന്നു. 2020ൽ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.
20 ഇന്ത്യൻ സൈനികരുടെയും നിരവധി ചൈനീസ് സൈനികരുടെയും മരണത്തിനു കാരണമായ സംഘർഷത്തിനുശേഷം അതിർത്തിയിൽ നിരവധി തവണ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു.
ചൈനകൂടി ഉൾപ്പെടുന്ന ബ്രിക്സ് ഉച്ചകോടി ഇന്നു റഷ്യയിലെ കസാനിൽ ആരംഭിക്കാനിരിക്കേയാണ് അതിർത്തിയിലെ പ്രശ്നത്തിൽ സമവായത്തിലെത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതെന്നതു ശ്രദ്ധേയമാണ്.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി ചർച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.