Sports
തിരുവനന്തപുരം: ആര്ത്തലച്ചുപെയ്ത മഴയ്ക്കും ട്രാക്കിനങ്ങളിലെ റിക്കാര്‍ഡ് കുതിപ്പിനെ തടയാൻ സാധിച്ചില്ല. സംസ്ഥാന സ്കൂള്‍ മീറ്റില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ തീമഴ പെയ്യിച്ച് ഫസല്ഉല് ഹഖ് സീനിയര്‍ ആൺകുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ റിക്കാര്‍ഡിന് ഉടമയായപ്പോള്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ സോന ടി. മോഹന്‍ റിക്കാര്‍ഡ് എറിഞ്ഞിട്ടു.
ട്രാക്കില്‍ നിന്ന് ആദ്യ ഇരട്ട സ്വര്‍ണത്തിന് കോട്ടയം സ്വദേശിയും മലപ്പുറം തിരുനാവായ നവാമുകുന്ദ സ്കൂളിലെ വിദ്യാര്‍ഥിനിയുമായ ആദിത്യ അജി അര്‍ഹയായി. മീറ്റിലെ വേഗമേറിയ താരമായി കഴിഞ്ഞ ദിവസം ഓടിയെത്തിയ ആദിത്യ ഇന്നലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇരട്ട സ്വര്‍ണത്തിലേക്ക് കുതിച്ചെത്തിയത്.
ആദ്യ ഇരട്ട സ്വര്‍ണത്തിളക്കത്തില്‍ ആദിത്യ
ട്രാക്കിനങ്ങളിലെ ആദ്യ ഇരട്ട സ്വര്‍ണം സ്വന്തമാക്കി ആദിത്യ അജി ഇന്നലത്തെ താരമായി. മീറ്റിലെ വേഗമേറിയ താരമായി 100 മീറ്റര്‍ ഓട്ടത്തില്‍ 12.11 സെക്കന്‍ഡില്‍ ഓടിയെത്തി ആദിത്യ വ്യാഴാഴ്ച്ച ആദ്യ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇനി 200 മീറ്ററില്‍ കൂടി മത്സരത്തിനിറങ്ങുന്നുണ്ട്. അതില്‍ സ്വര്‍ണക്കുതിപ്പ് നടത്തിയാല്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വ്യക്തിഗത ചാമ്പ്യന്‍പട്ടവും ആദിത്യയ്ക്കായിരിക്കും. കോട്ടയം എരുമേലി കൊച്ചുതോട്ടില്‍ കെ.ആര്. അജിമോന്റെയും സൗമ്യയുടെയും പുത്രിയാണ്.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ പാലക്കാട് വിഎംഎച്ച്എസിലെ എന്‍.എസ്. വിഷ്ണുശ്രീ (14.49 സെക്കന്‍ഡ്) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എന്‍.ആര്. പാര്‍വതി 15.28 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലത്തിന് അര്‍ഹയായി.
ഫസൽ റിക്കാര്‍ഡ്
ശക്തമായ മഴയില്‍ കുതിര്‍ന്ന ട്രാക്കില്‍ മിന്നും പ്രകടനം നടത്തി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുനാവായ നാവാമുകുന്ദയിലെ ഫസല്‍ ഉല് ഹഖ് 13.798 സെക്കന്‍ഡില്‍ ഫൈനല്‍ ലൈന്‍ മറികടന്നപ്പോള്‍ കടപുഴകിയത് കഴിഞ്ഞ വര്‍ഷം തൃശൂര്‍ കല്‍ദായന്‍ സിറിയന്‍ സ്കൂളിലെ വിജയ്കൃഷ്ണ സ്ഥാപിച്ച 13.97 സെക്കന്‍ഡ് എന്ന സമയം. ഈ ഇനത്തില്‍ ദേവഗിരി സാവിയോ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പി.അമര്‍ജിത്ത് (14.23 സെക്കന്‍ഡ്) വെള്ളിയും കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറിയിലെ വി. അഭിഷേക് (14.58 സെക്കന്‍ഡ്) വെങ്കലവും നേടി.
ചാരമംഗലത്തിന്റെ അനാമിക
ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിന് അനാമികയിലൂടെ രണ്ടാം സ്വര്‍ണം. കൗമാര കായികരംഗത്തേയ്ക്ക് മറ്റൊരു സ്കൂളിന്റെ കടന്നുവരവിലേക്കാണ് ഈ സൂചന. ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ 14.52 സെക്കന്‍ഡില്‍ ചാമ്പ്യന്‍ സ്കൂളുകളിലെ പല താരങ്ങളെയും പിന്നിലാക്കിയാണ് അനാമിക സ്വര്‍ണത്തിലേക്ക് കുതിച്ചത്.
കഴിഞ്ഞ ദിവസം ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ മൂന്നരപ്പതിറ്റാണ്ടിലധികം പഴക്കമുള്ള റിക്കാര്‍ഡ് തകര്‍ത്തെറിഞ്ഞ ടി. അതുലിലൂടെയായിരുന്നു ചാരമംഗലം സ്കൂള്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. കെ.ആര്. സാംജിയെന്ന കായികാധ്യാപകന്റെ പരിശീലനത്തിന് കീഴിലാണ് ഒന്നുമില്ലായ്മയില്‍ നിന്നും ഈ തീരദേശ സ്കൂളിലെ താരങ്ങളുടെ മിന്നും പ്രകടനം.
ജൂണിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ ജെ. ജയലക്ഷ്മി (15.28 സെക്കന്‍ഡ്) വെള്ളിയും കണ്ണൂര്‍ ജിവിഎച്ച്എസിലെ ടി.വി. ദേവശ്രീ (15.31 സെക്കന്‍ഡ്) വെങ്കലവും നേടി.
പരിക്കു മാറി അലന്ജിത്തിന്റെ കുതിപ്പ്
പാലക്കാട് മുണ്ടൂര്‍ ഹൈസ്കൂളിലെ എ. അലന്ജിത്തിന് കഴിഞ്ഞ രണ്ടു സ്കൂള്‍ ഗെയിംസുകളില്‍ പരിക്കായിരുന്നു പ്രധാന എതിരാളി. എന്നാല്‍, ഇക്കുറി പരിക്കില്‍ നിന്നും പൂര്ണമോചിതനായി പോരാട്ടത്തിനറങ്ങിയപ്പോള് കനക നേട്ടം. ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫോട്ടോ ഫിനിഷിംഗിലൂടെയായിരുന്നു അലന്ജിത്തിന്റെ സുവര്ണകുതിപ്പ്.
14.38.5 സെക്കന്‍ഡില്‍ മുണ്ടൂര്‍ താരം സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളിലെ കെ. അമല്‍കൃഷ്ണ (14.38.8 സെക്കന്‍ഡ്) വെള്ളിയും കോട്ടയം മുരിക്കുംവയല്‍ ഗവണ്മെന്റ് വിഎച്ച്എസ്എസിലെ ശ്രീഹരി സി. ബിനു (14.47 സെക്കന്‍ഡ്) വെങ്കലവും നേടി. പരിക്കില്‍ നിന്നും മോചിതനായി കൃത്യമായ പരിശീലനമാണ് സ്വര്‍ണക്കുതിപ്പിന് കാരണമെന്നു അമല്‍ജിത്തിന്റെ കായികാധ്യാപകന് എന്‍.എസ്. സിജിന്‍ പറഞ്ഞു.
സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റർ ഹര്‍ഡില്‍സില്‍ തിരുനാവായ നാവാമുകുന്ദയിലെ അഭയ് പ്രതാപ് (11.60 ) സ്വര്‍ണവും വയനാട് കാരിക്കുളം ജിഎച്ച്എസ്എസിലെ എം. മിധീഷ് (11.75) വെള്ളിയും നാവാമുകുന്ദയിലെ നിവേദ് ശ്രാമ്പിക്കല്‍ (11. 87) വെങ്കലവും സ്വന്തമാക്കി.
ഈ വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ എച്ച്എസ് മുണ്ടൂരിലെ എം. റെയ്ഹാന (12.35) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ ശ്രീനന്ദന (13.36)വെള്ളിയും കണ്ണൂര്‍ കരിവള്ളൂര്‍ എവിഎസ് ഹയര്‍സെക്കന്‍ഡറിയിലെ എം. ശ്രീയ വെങ്കലവുമണിഞ്ഞു.
Sports
തിരുവനന്തപുരം: “സാറേ എനിക്ക് ഒരു ടേണിംഗ് ഷൂ വാങ്ങി തരാമോ..? ഞാന്‍ ഡിസ്ക് എറിഞ്ഞ് സ്വര്‍ണം വാങ്ങും. ജോലികിട്ടി കഴിഞ്ഞാല്‍ ഷൂവിന്റെ പൈസ തിരിച്ചു തരാം” - ജൂണിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ വെള്ളി നേടിയ മലപ്പുറം കാവന്നൂര്‍ സിഎച്ച്എംകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദിയ കൃഷയുടെ വാക്കുകളാണിത്.
മാതാപിതാക്കള്‍ കൈവിട്ട ദിയ, ജീവിതത്തോടു പടവെട്ടിയാണ് മത്സരത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷം മത്സരിക്കാന്‍ ആദ്യമായി എത്തിയപ്പോള്‍ അഞ്ചാം സ്ഥാനമേ ലഭിച്ചിരുന്നുള്ളൂ. ഇത്തവണ സ്വര്‍ണം പ്രതീക്ഷിച്ച് എറിഞ്ഞെങ്കിലും വെള്ളിയുമായി മടക്കം.
മാതാപിതാക്കള്‍ വേര്പിരിഞ്ഞപ്പോള് ദിയയ്ക്കു തുണയായത് മാതൃസഹോദരി സരോജനിയമ്മയാണ്. പലഹാരമുണ്ടാക്കി വില്പന നടത്തുന്ന സരോജനിയമ്മ, അതില്‍ നിന്നു കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് ദിയയെ ഡിസ്കസ് ത്രോയില്‍ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യമായി സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ ടേണിംഗ് ഷൂ വാങ്ങി നല്‍കിയത് ഉപജില്ല വിദ്യാഭ്യാസ ഓഫീസറായിരുന്നു.
Sports
തിരുവനന്തപുരം: കോച്ച് കെ.സി. ഗിരീഷ് ആംഗ്യ ഭാഷയില്‍ ടെക്നിക്ക് പറഞ്ഞു. ഗാലറിയിലിരുന്ന അച്ഛന് മോഹനന് നീളത്തില്‍ ഒന്നു വിസിലടിച്ചു. വട്ടത്തില്‍ ഒന്നു കറങ്ങി സോന ഡിസ്ക് തൊടുത്തത് റിക്കാര്‍ഡിലേക്ക്.
സംസ്ഥാന കായികമേളയില്‍ ജൂണിയിര് വിഭാഗം പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിലാണ് കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിനിയും കുട്ടമത്ത് ഗവണ്മെന്റ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ സോന ടി. മോഹന്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്.
ത്രോ മത്സരങ്ങളിലെ വര്‍ഷങ്ങളായി ആധിപത്യം സ്ഥാപിച്ചു വരുന്ന കാസര്‍ഗോഡ് കെസി ത്രോ അക്കാദമിയില്‍ കെ.സി. ഗീരിഷിന്റെ പരിശീലനത്തിലാണ് സോനയുടെ സുവര്‍ണ നേട്ടം. തൃശൂര്‍ സ്വദേശി പി.എ. അതുല്യ ഏഴു വര്‍ഷം മുമ്പ് കുറിച്ച 37.73 മീറ്റര്‍ എന്നദൂരം 38.64 എന്നാക്കിയാണ് സോന സ്വന്തം പേര് റിക്കാര്‍ഡ് ബുക്കില്‍ ചേര്‍ത്തത്.
ഓട്ടോ തൊഴിലാളിയായ പി.പി. മോഹനന്റെയും സൗമ്യയുടെയും മൂത്ത മകളായ സോന കഴിഞ്ഞ സ്കൂള്‍ കായിക മേളയില്‍ ജൂണിയര്‍ ഡിസ്കസ് ത്രോയില്‍ വെള്ളി നേടിയിരുന്നു. ഹൈസ്കൂള്‍ കാലത്ത് ഡിസ്കസ് ത്രോയില്‍ കമ്പം തോന്നിയ സോന, ബന്ധുവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്താലാണ് കെസി ത്രോ അക്കാദമിയിലെത്തുന്നത്. ഡിസ്കസില്‍ 40 മീറ്റര്‍ എന്ന തന്റെ സ്വപ്ന ദൂരം താണ്ടുകയാണ് സോനയുടെ അടുത്ത ലക്ഷ്യം.
Sports
തിരുവനന്തപുരം: വേഗപ്പോരില്‍ റിക്കാര്‍ഡുകള്‍ പൊട്ടിത്തകര്‍ത്ത് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ മിന്നൽപ്പിണൽ സൃഷ്ടിച്ച് കൗമാരക്കാർ കുതിച്ചെത്തിയപ്പോള്‍ കടപുഴകിയത് രണ്ട് മീറ്റ് റിക്കാര്‍ഡുകള്‍.
67-ാം സംസ്ഥാന സ്കൂള്‍ മീറ്റില്‍ വേഗതാരങ്ങളെ നിര്‍ണയിക്കുന്ന 100 മീറ്ററില്‍ മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള റിക്കാര്‍ഡുകളാണ് തിരുത്തിക്കുറിച്ചത്. ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റില്‍ മൂന്നരപ്പതിറ്റാണ്ടിലധികം പഴക്കമുള്ള റിക്കാര്‍ഡ് മറികടന്ന് ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ ടി.എം അതുലിന്റെ സുവര്‍ണനേട്ടത്തിന് തിളക്കമേറെ. സബ്ജൂണിയര്‍ പെണ്‍കുട്ടികളില്‍ ഇടുക്കി കാല്‍വരിമൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബു തകര്‍ത്തത് 1987 ലെ റിക്കാര്‍ഡ്.
അതുല്യം ഈ റിക്കാർഡ്
1988ല്‍ കോട്ടയം മീറ്റില്‍ തിരുവനന്തപുരം ജിവി രാജ സ്കൂളിലെ രാംകുമാര്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്ഥാപിച്ച 10.90 സെക്കന്‍ഡ് സമയം 10.81 ആക്കി തിരുത്തിയാണ് അതുല്‍ റിക്കാര്‍ഡുമായി സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തത്.
മൂന്നരപ്പതിറ്റാണ്ടു പഴക്കമുള്ള റിക്കാര്‍ഡ് അതുല്‍ തകര്‍ത്തപ്പോള്‍ ഇത് നേരില്‍ കാണാനായി നിലവിലെ റിക്കാര്‍ഡ് ഉടമയായ രാംകുമാറും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. തന്റെ റിക്കാര്‍ഡ് പഴങ്കഥയാക്കി മാറ്റിയ അതുലിനു സ്നേഹചുംബനവും പാരിതോഷികവും നൽകിയാണ് രാംകുമാര്‍ സ്റ്റേഡിയം വിട്ടത്.
38 വർഷം പഴക്കമുള്ള റിക്കാർഡ്
സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ റിക്കാര്‍ഡ് നേട്ടത്തിന് അര്‍ഹയായ ദേവപ്രിയ തിരുത്തിയത് 38 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ്. 1987-ല്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സിന്ധു മാത്യു സ്ഥാപിച്ച 12.70 സെക്കന്‍ഡ് സമയം 12.45 ആയിയാണ് ദേവപ്രിയ സുവര്‍ണ ഫിനിഷിംഗ് നടത്തിയത്. റിക്കാര്‍ഡ് നേട്ടത്തിനിടയിലും ഒരു സങ്കടം ദേവപ്രിയയ്ക്ക് മുന്നിലുണ്ട്. സ്വന്തമായി ഒരു വീടിനായുള്ള കാത്തിരിപ്പ്.
കഴിഞ്ഞ തവണ സംസ്ഥാന മീറ്റില്‍ സ്വര്‍ണം നേടിയപ്പോള്‍ വീടു നിര്‍മിച്ചു നൽകാമെന്ന വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആഗ്രഹം ഇപ്പോഴും സഫലമായില്ല. ഇക്കുറി റിക്കാര്‍ഡ് നേട്ടവുമായി നാട്ടിലെത്തുമ്പോള്‍ സ്വന്തം വീടെന്ന ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ദേവപ്രിയ പറഞ്ഞു. പൊതുപ്രവര്‍ത്തകനായ ഷെബുവിന്റെയും ബിസ്മിയുടെയും മകളാണ് ദേവപ്രിയ.
വേഗക്കാർ ഇവർ
മീറ്റിലെ വേഗതാരങ്ങളെ നിര്‍ണയിച്ച സീനിയര്‍ വിഭാഗം 100 മീറ്റര്‍ ആണ്‍കുട്ടികളില്‍ ജെ. നിവേദ് കൃഷ്ണയും പെണ്‍കുട്ടികളില്‍ ആദിത്യ അജിയും സ്വര്‍ണത്തില്‍ മുത്തമിട്ടു. പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ ജെ. നിവേദ് കൃഷ്ണ 10.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വേഗതാരമായത്. മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂളിലെ ആദിത്യ അജി 12.11 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ മറികടന്ന് പെണ്‍കുട്ടികളിലെ വേഗതാരമായി.
സീനിയര്‍ ആണ്‍കുട്ടികളില്‍ തിരുനാവായ നാവമുകുന്ദയിലെ സി.കെ. ഫസല്‍ ഹക്ക് (10.88) വെള്ളിയും കടകശേരി ഐഡിയല്‍ സ്കൂളിലെ വി. അഭിഷേക് വെങ്കലും നേടി.
സീനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ ജ്യോതി ഉപാധ്യായ 12.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേട്ടത്തിനും തിരുവനന്തപുരം സായിയിലെ അനന്ന്യ സുരേഷ് (12.42 സെക്കന്‍ഡ്) വെങ്കലവും നേടി.
പുല്ലൂരാംപറയ്ക്ക് ഡബിൾ
ജൂണിയര്‍ ആണ്‍കുട്ടികളില്‍ കോട്ടയം മുരിക്കുവയല്‍ ഗവണ്മെന്റ് വിഎച്ച്എസ്എസിലെ ശ്രീഹരി സി. ബിനു( 11.00 സെക്കന്‍ഡ്) വെള്ളിയും കുന്നംകുളം ഗവണ്മെന്റ് വിഎച്ച്എസ്എസിലെ ജിയോ ഐസക്ക് സെബാസ്റ്റ്യന്‍ (11.16 സെക്കന്‍ഡ്) വെങ്കലവും നേടി.
ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോട് പുല്ലൂരംപാറ എച്ച്എസിലെ ദേവനന്ദ വി. ബിജു (12.45 സെക്കന്‍ഡ് ) സ്വര്‍ണവും തിരുവനന്തപുരം ജി.വി രാജാ സ്കൂളിലെ എ.നന്ദന (12.46 സെക്കന്‍ഡ്)വെള്ളിയും സായ് തലശേരിയിലെ ടി.പി.മിഥുന ( 12.52 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.
സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ സെന്റ് ജോസഫ്സ് പുല്ലൂരംപാറയുടെ സഞ്ജയ് (11.97 സെക്കന്‍ഡ്) സ്വര്‍ണവും യുഎഇയിലെ ശിവാനിക് ജോഷ്വാ (12.17) വെള്ളിയും തിരുനാവായ നാവാമുകുന്ദയിലെ നീരജ് (12.17) വെങ്കലവും നേടി.
സബ് ജൂണിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ എസ്. അന്‍വി ( 12.79 സെക്കന്‍ഡ്) വെള്ളിയും തൃശൂര്‍ ചേലാടന് സിറിയന്‍ സ്കൂളിലെ അഭിനന്ദനാ രാജേഷ്(13.48 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.
Sports
കോട്ടയം മീറ്റിൽ ജൂണിയർ 100 മീറ്ററിൽ ഞാൻ കുറിച്ച റിക്കാർഡ്, 37 വർഷത്തിനുശേഷം അതുലിലൂടെ തിരുത്തപ്പെടുന്നതു കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. വർഷങ്ങളായി ഓരോ മീറ്റിലും എന്റെ റിക്കാർഡ് തകർക്കപ്പെടുന്നതു കാണാൻ എത്താറുണ്ടായിരുന്നു.
37 വർഷം റിക്കാർഡ് നിലനിന്നു എന്നത് അദ്ഭുതകരമാണ്. 1988ൽ കോട്ടയത്തുവച്ചായിരുന്നു 10.90 സെക്കൻഡ് എന്ന സമയം ഞാൻ കുറിച്ചത്. മൈലം ജിവി രാജാ സ്കൂളിനുവേണ്ടിയായിരുന്നു ഇറങ്ങിയതെന്നതും ചരിത്രം.
പ്രചോദനത്തിനായി സമ്മാനം
വർഷങ്ങളായി തകർക്കപ്പെടാത്ത റിക്കാർഡ് തകർക്കുന്ന കുട്ടിക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചത് മത്സരാർഥികൾക്കു പ്രചോദനമാകട്ടെ എന്ന ചിന്തയോടെയായിരുന്നു. അതു ഫലം കണ്ടു.
ആലപ്പുഴയിലുള്ള ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലത്തിന്റെ എം.ടി. അതുൽ എന്റെ പേരിലെ റിക്കാർഡ് 10.81 ആക്കി തിരുത്തിയത് ഏറെ സന്തോഷം നൽകുന്നു. ഹീറ്റ്സിൽ 10.79 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾത്തന്നെ റിക്കാർഡിന് ഈ മീറ്റിനപ്പുറം ആയുസില്ലെന്ന് ഉറപ്പായി, അതു സംഭവിച്ചു... കൂടുതൽ നേട്ടങ്ങൾ അതുൽ സ്വന്തമാക്കട്ടെ...
(റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറാണ് പി. രാംകുമാർ)
Sports
തിരുവനന്തപുരം: പിരപ്പന്‍കോട് നീന്തല്‍ക്കുളത്തില്‍ തിരുവന്നതപുരത്തിന്റെ സുവര്‍ണ ഓളം. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ നീന്തലിലെ പകുതിയിലധികം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരുടെ തേരോട്ടം. ആകെയുള്ള 103 മത്സര ഇനങ്ങളില്‍ 56 ഇനം പിന്നിട്ടപ്പോള്‍ 38 സ്വര്‍ണവും 33 വെള്ളിയും 26 വെങ്കലവുമായി 336 പോയിന്റോടെയാണ് തിരുവനന്തപുരത്തിന്രെ കുതിപ്പ്.
ഏഴു സ്വര്‍ണവും 11 വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 90 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും ഏഴു സ്വര്‍ണവും ആറു വെള്ളിയും 12 വെങ്കലവുമായി 72 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
വ്യക്തിഗത സ്കൂളുകളില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എം വി എച്ച്എസ്എസ് 65 പോയിന്റുമായി ഒന്നാമതും 37 പോയിന്റോടെ പിരപ്പന്ന്കോട് ഗവണ്മെന്റ് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 31 പോയിന്റുമായി കന്യാകുളങ്ങര ഗവണ്മെന്റ് ഗേള്‍സ് എച്ച് എസ് എസ് മൂന്നാം സ്ഥാനത്തുമുണ്ട്
ശ്രീഹരിക്ക് ഇരട്ട റിക്കാർഡ്
നീന്തല്‍ക്കുളത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ മെഡ്ലേ, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ എന്നിവയില്‍ റിക്കാര്‍ഡ് നേട്ടവുമായി ശ്രീഹരി. നീന്തല്‍ക്കുളത്തിലെ ആദ്യ ഇരട്ട റിക്കാര്ഡിനാണ് പിരപ്പന്‍കോട് സര്‍ക്കാര്‍ സ്കൂളിലെ ബി. ശ്രീഹരി അര്‍ഹനായത്. 200 മീറ്റര്‍ മെഡ്ലേയില് രണ്ടു മിനിറ്റ് 12.55 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു റിക്കാര്‍ഡിന് അര്‍ഹനായപ്പോള്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒരു മിനിറ്റ് 56.078 സെക്കന്‍ഡിലായിരുന്നു റിക്കാര്‍ഡ് നീന്തൽ.
Sports
തിരുവനന്തപുരം: പരിമിതികളില്‍ പിന്മാറാനല്ല, പോരാടാനായിരുന്നു ഹരീനയുടെ തീരുമാനം. ആ തീരുമാനവുമായി ഹരീന ഇന്നലെ പിരപ്പന്‍കോട് നീന്തല്‍ കുളത്തിലെത്തി. മെഡല്കൊയ്ത്തിനുമപ്പുറം മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു ഹരിനയുടെ ലക്ഷ്യം. ഒന്നര വയസുള്ളപ്പോള്‍ ഉണ്ടായ പനിയെ തുടര്‍ന്നാണ് ഹരിനയുടെ ജീവിതം തന്നെ തകിടം മറിഞ്ഞത്.
പനിയെത്തുടര്‍ന്ന് കൈകള്‍ക്കു ചലനശേഷി നഷ്ടമായി. ചലനക്കുറവുള്ള കൈകളുമായാണ് ഹരിന പോരാട്ടത്തിനായി ഇറങ്ങിയത്. ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ നീന്തല്‍ മത്സരമില്ലാത്തതിനാൽ ജനറല്‍ വിഭാഗത്തില്‍ മത്സരത്തിനിറങ്ങി.
ജൂണിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ബാക്സ്ട്രോക്ക് മത്സരത്തിലാണ് പോരാട്ടത്തിനിറങ്ങിയത് .പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹരീന. കൈകളുടെ ചലനശേഷി നഷ്ടമായതിനു പിന്നാലെ നിരവധി ചികിത്സകള്‍ നല്കി. എന്നാല്‍, പൂര്‍ണമായും ചലനശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. വാട്ടര്‍ തെറാപ്പിയിലൂടെ മാറ്റങ്ങള്‍ക്ക് സാധ്യതാ സൂചന ഡോക്ടര്‍മാര്‍ നൽകിയതിനു പിന്നാലെയാണ് ഹരീന നിന്തല്ക്കുളത്തിലേക്ക് പരിശീലനത്തിനായി എത്തിത്തുടങ്ങിയത്.
മലമ്പുഴയിലെ സ്വിമ്മിംഗ് ട്രെയ്നറായ ശശീന്ദ്രന്റെ കീഴില്‍ മലമ്പുഴ ചെക്ഡാമിൽ പരിശീലനം ആരംഭിച്ചു. ശരീരപേശികള്‍ക്ക് ഇപ്പോള്‍ നല്ല ചലനം വന്നുതുടങ്ങി. വോക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാമെന്ന അവസ്ഥയിലെത്തി.
സംസ്ഥാന തലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനവും സന്തോഷത്തിലാണ് ഹരിന. ഇനിയും മത്സരത്തിനെത്തും. കേരളത്തിലും ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ നീന്തല്‍ മത്സരം നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം.അച്ഛന് ദേവരാജിന്റെയും അമ്മ കൃഷ്ണകുമാരിയുടെയും പ്രോത്സാഹനമാണ് ഹരിനയുടെ പോരാട്ടവീര്യത്തിന്റെ അടിസ്ഥാനം
Sports
തിരുവനന്തപുരം: അനന്തപുരിയിലെ കായിക പൂരത്തിന്റെ ട്രാക്ക് & ഫീല്‍ഡിനെ ഉണര്‍ത്തിയത് പാലക്കാടന്‍ കാറ്റിന്റെ ഇരമ്പല്‍... ചാറ്റല്‍ മഴത്തുള്ളികള്‍ വേഗതയുടെ കരുത്തില്‍ വകഞ്ഞു മാറ്റി പാലക്കാടന്‍ പിള്ളേര് ഓടിയെടുത്തതെല്ലാം പൊന്നും വെള്ളിയും. കായികമേളയുടെ രണ്ടാം ദിനമായ ഇന്നലെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്കു തുടക്കം കുറിച്ച് അരങ്ങേറിയ ദീര്‍ഘ ദൂര ഇനങ്ങളില്‍ പാലക്കാടന്‍ ആധിപത്യം. 3000 മീറ്ററിന്റെ നാലിനങ്ങളിലായി മൂന്ന് വെള്ളിയും ഒരു വെങ്കലവും പാലക്കാട് സ്വന്തമാക്കി.
മേളയിലെ ആദ്യ ഇനമായ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്കൂളിലെ എം. ഇനിയ സ്വര്‍ണം നേടി. പാലക്കാടിന്റെ തന്നെ ജി. അക്ഷയ വെള്ളി കരസ്ഥമാക്കി. തൊട്ടുപിന്നാലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലും സ്വര്‍ണവും വെള്ളിയും പാലക്കാടിനുതന്നെ. മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരട്ടനേട്ടം കൈവരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ എസ്. ജഗന്നാഥന് സ്വര്‍ണവും പ്ലസ് ടുക്കാരനായ ബി. മുഹമ്മദ് ഷബീര്‍ വെള്ളിയുമണിഞ്ഞു.
3000 മീറ്റര്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുണ്ടൂര്‍ സ്കൂളിലെ എസ്. അര്‍ച്ചന സ്വര്‍ണം കരസ്ഥമാക്കി. കഴിഞ്ഞ തവണയും ഇതേ ഇനത്തില്‍ അര്‍ച്ചനയായിരുന്നു ജേതാവ്. ഈ ഇനത്തില്‍ വടവന്നൂര്‍ വിഎംഎച്ച്എസ്എസിലെ എം. അഭിശ്രീ വെങ്കലം നേടിയപ്പോള്‍ പാലക്കാടിന്റെ അക്കൗണ്ട് വീണ്ടും വീര്‍ത്തു.
3000 മീറ്റര്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും സ്വര്‍ണവും വെള്ളിയും പാലക്കാടന്‍ താരങ്ങള്‍ കൈവിട്ടില്ല. പറളി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സി.പി. ആദര്‍ശ് സ്വര്‍ണവും ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ സി.വി. അരുള്‍ വെള്ളിയും സ്വന്തമാക്കി.
Sports
തിരുവനന്തപുരം: മഴത്തുള്ളികിലുക്കത്തിനൊപ്പം കുതിച്ചെത്തി ഇനിയ ഫിനിഷ് ചെയ്തപ്പോള്‍ പരിശീലകന് മനോജ് മാഷ് ഇങ്ങനെയാണ് വിളിച്ചത്. എന്റെ പൊന്നേ.... സംസ്ഥാന കായികമേളയില്‍ ട്രാക്കിലെ ആദ്യ സ്വര്‍ണം നേടി എം. ഇനിയ കായികമേളയുടെ പൊന്നായി. ഇന്നലെ രാവിലെ ട്രാക്കുണര്ന്ന് ആദ്യ മത്സരമായ സീനിയര്‍ ഗേള്‍സ് പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ഇനിയ സ്വര്‍ണത്തിൽ മുത്തംവച്ചത്.
പാലക്കാട് പറളി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ എം. ഇനിയ സബ് ജൂണിയര്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടിയിരുന്നതെങ്കിലും സീനിയര്‍ വിഭാഗത്തിലാണ് മത്സരിച്ചത്. എടത്തറ സ്കൂളില്‍ ഏഴാം ക്ലാസ് വരെ പഠിച്ചിരുന്ന ഇനിയ ഈ അധ്യയന വര്‍ഷം സ്പോര്‍ട്സില്‍ മികവു തേടി പറളി സ്കൂളിലെത്തുകയായിരുന്നു. നാലു മാസത്തെ മാത്രം പരിശീലനത്തിലാണ് ഇനിയയുടെ ഈ നേട്ടം.
സബ്ജൂണിയിര് വിഭാഗം 600 മീറ്ററിലായിരുന്നു ജില്ലവരെ മത്സരം. എന്നാല്‍, സംസ്ഥാന തലത്തില്‍ ഈ വിഭാഗത്തില്‍ മത്സരിച്ചാല്‍ വിജയിക്കാനാവില്ലെന്ന പരിശീലനകന് പി.ജി. മനോജിന്റെ നിര്‍ദേശത്തിന്റെയും ശിക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം ഈ എട്ടാം ക്ലാസുകാരിയും മത്സരിക്കുകയായിരുന്നു. 10 മിനിറ്റും 56 സെക്കന്റ് സമയത്തിലാണ് ഇനിയയുടെ സ്വര്‍ണം.
പറളി സ്വദേശിയായ കൂലിപണിക്കാരൻ മുരുകന്റെയും പാചകതൊഴിലാളിയായ സിന്ധുവിന്റെയും ഇളയമകളാണ്. സൂര്യ എന്നൊരു സഹോദരനുമുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ നല്കിയ സ്പൈക്കുമായാണ് ഇനിയയുടെ മത്സരം. വെറും നാലു മാസത്തെ പരിശീലനത്തില്‍ മുതിര്‍ന്ന കുട്ടികളൊടോപ്പം മത്സരിച്ചു വിജയിച്ച ഇനിയ ഭാവി കേരളത്തിന്റെ വാഗ്ദാനമാണെന്ന് പരിശീലകന് പി.ജി. മനോജ് പറഞ്ഞു.
Sports
തിരുവനന്തപുരം: കബഡി... കബഡി; പാലക്കാട്... കബഡിയില്‍ വര്‍ഷങ്ങളായുള്ള കാസർഗോഡിന്റെയും തൃശൂരിന്റെയും ആധിപത്യം പാലക്കാട് തകര്‍ത്തു. ജൂണിയര്‍ ആണ്കുട്ടികളൂുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പാലക്കാട് കബഡിയില്‍ കിരീടം ചൂടി.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കാസർഗോഡിനെ 10 പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാലക്കാട് ക്വാര്ട്ടറികള് കടന്നത്. സെമിയില്‍ ശക്തമായ പോരാട്ടം നടത്തിയ മലപ്പുറത്തെ രണ്ടു പോയിന്റ് വ്യത്യാസത്തിൽ മറികടന്ന് ഫൈനലില്‍.
അശ്വിന്, സാജന് എന്നിവരാണ് പരിശീലകർ. ഒരാഴ്ചത്തെ ക്യാമ്പിലാണ് കുട്ടികള്‍ക്ക് എതിരാളികളെ കീഴ്പ്പെടുത്തേണ്ട മുറകളും മറ്റും പരീശീലകര്‍ പഠിപ്പിച്ചത്. കബഡി കളിയുടെ കേന്ദ്രമായ നെന്മാറ, ചിറ്റൂര്‍ പ്രദേശത്തെ സ്കൂളൂടെ കുട്ടികളായിരുന്നു പാലക്കാടിന്റെ ആണ്‍കുട്ടികളുടെ സംഘത്തിൽ ഏറെയും.
ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്. പാലക്കാടും തൃശൂരുമായുള്ള മത്സരത്തില്‍ ഏറ്റവും ഒടുവില്‍ ടൈ വന്ന് ഒരു പോയിന്റിനാണ് പാലക്കാട് തൃശൂരിനെ കീഴ്പ്പെടുത്തിയത്. കെ.വി. ബൈജുവിന്റെ നേതൃത്വത്തിലാണ് പരിശീലനം.
Sports
ഹൈദരാബാദ്: 2025 സീസണ് പ്രൈം വോളിബോള്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നു നടക്കും.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് രണ്ടിന് എതിരേ മൂന്നു സെറ്റുകള്‍ക്ക് കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ കീഴടക്കിയതോടെ നാലാം സ്ഥാനക്കാരായി ഗോവ ഗാര്‍ഡിയന്‍സ് സെമി ഉറപ്പിച്ചു.
കോല്‍ക്കത്ത, ഡല്‍ഹി, കന്നിക്കാരായ ഗോവ ടീമുകള്‍ക്ക് 10 പോയിന്റ് വീതമാണ്. എങ്കിലും സെറ്റ്, പോയിന്റ് വ്യത്യാസത്തില്‍ ഗോവയ്ക്കായിരുന്നു മുന്‍തൂക്കം.
17 പോയിന്റുമായി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ മുംബൈ മിറ്റിയേഴ്സും ഗോവയും തമ്മിലാണ് ഇന്നത്തെ ആദ്യ സെമി. മത്സരം വൈകുന്നേറം 6.30ന് ആരംഭിക്കും.
14 പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ബംഗളൂരു ടോര്‍പ്പിഡോസും 12 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സും തമ്മില്‍ രാത്രി 8.30നാണ് രണ്ടാം സെമി പോരാട്ടം.