ഹജ്ജ് യാത്ര ഷെഡ്യൂൾ അന്തിമരൂപമായി; കണ്ണൂരിൽ രണ്ടാം ദിനത്തിൽ സ്ത്രീകളുടെ പ്രത്യേക വിമാനം
1425136
Sunday, May 26, 2024 8:36 AM IST
മട്ടന്നൂർ: കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിൽ നിന്ന് ഈ വർഷം പുറപ്പെടുന്ന ഹജ്ജ് വിമാനങ്ങളുടെ അന്തിമ ലിസ്റ്റ് തയാറായി. ജൂൺ ഒന്നിന് പുലർച്ചെ 5.55ന് ജിദ്ദയിലേക്ക് ആദ്യവിമാനം പറക്കും.
മൂന്നിന് രണ്ട് വിമാനങ്ങളുണ്ടാവും. രാവിലെ 8.35നും ഉച്ചയ്ക്ക് 1.10നും. ഉച്ചയ്ക്കുള്ള വിമാനം കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിൽ നിന്നുള്ള സ്ത്രീകളുടെ ഏക സർവീസായിരിക്കും.
361 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസ് സർവീസ് ആണ് കണ്ണൂരിൽ നിന്ന് ഏർപ്പെടുത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പദവിക്ക് മുതൽകൂട്ടാവുന്ന വിധം ജംബോ സർവീസ് ലഭ്യമായത് വലിയ പ്രതീക്ഷയാണ്.
ജൂൺ 10 വരെ ഹാജിമാരെ വഹിച്ച് കണ്ണൂരിൽ നിന്ന് ഒമ്പത് വിമാനങ്ങളാണ് പറന്നുയരുക. വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് പുതുതായി ഉൾപ്പെട്ട 600 ഓളം ഹാജിമാർക്ക് യാത്രാ വിമാനം കണ്ണൂരിലെത് ഉപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ട്.
ഉദ്ഘാടന ദിവസം ജൂൺ ഒന്നിന് രാവിലെ 05.55ന് പുറപ്പെടുന്ന ആദ്യ വിമാനം ജിദ്ദയിൽ രാവിലെ 08.50ന് എത്തിച്ചേരും. അവസാന വിമാനം പത്തിന് പുലർച്ചെ 01.55ന് പുറപ്പെട്ട് രാവിലെ 04.50ന് ജിദ്ദയിലെത്തും.
ജൂലൈ പത്തിന് മദീനയിൽ നിന്നാണ് കണ്ണൂരിലേക്കുള്ള മടക്ക വിമാനം പുറപ്പെടുക. പുലർച്ചെ 03.50 ന് പുറപ്പെട്ട് ഉച്ചക്ക് 12 ന് കണ്ണൂരിലെത്തും. അവസാനത്തെ മടക്കവിമാനം ജൂലൈ 19ന് വൈകുന്നേരം 03.10 ന്പുറപ്പെട്ട് രാത്രി 11.20ന് കണ്ണൂരെത്തും. വെയിറ്റിംഗ് ലിസ്റ്റ് ഹാജിമാരുടെ പ്രത്യേകവിമാനം ഉണ്ടെങ്കിൽ ഷെഡ്യൂളിൽ ചെറിയ മാറ്റങ്ങളുണ്ടാവും.