കണ്ണൂർ: കണ്ണൂർ നഗരവും പരിസരപ്രദേശങ്ങളും ഗുണ്ടാ മാഫിയ സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ താവളങ്ങളായി മാറിയിരിക്കുകയാണെന്നും പോലീസ് അധികാരികളുടെ നിഷ്ക്രിയത്വത്തെ തുടർന്ന് കുറ്റവാളികളുടെ സ്വന്തം നാടായി കണ്ണൂർ മാറിയെന്നും യുഡിഎഫ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മയക്കുമരുന്ന് മാഫിയകൾക്ക് ചില പോലീസുകാരുടെ സഹായം ഉണ്ടെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു കൊലപാതകങ്ങളാണ് നഗരത്തിൽ നടന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ബോഗിക്ക് തീവെച്ചിട്ട് അധിക ദിവസങ്ങൾ ആയില്ല. ആക്രമി ഭിക്ഷാടനത്തിൽ നിന്ന് പണം കിട്ടാത്ത വ്യസനം മൂലമാണ് ബോഗിക്ക് തീവച്ചത് എന്നാണ് പോലീസ് അധികാരികൾ ജനങ്ങളോടും മാധ്യമപ്രവർത്തകരോടും പറഞ്ഞത്. ആക്രമത്തെ ലഘൂകരിച്ച് കാണുന്ന പോലീസ് കണ്ണൂർ നഗരത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പരാജപ്പെട്ടു. നഗരത്തിലെ ഗുണ്ടാ മാഫിയ ആക്രമകാരികളെയും മയക്കുമരുന്ന് ലോബിയെയും നിയന്ത്രിക്കാൻ ജില്ലാ ഭരണാധികാരികളുടെ അടിയന്തര ഇടപെടൽ നടത്തണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 20ന് നിയോജക മണ്ഡലങ്ങളിൽ അഴിമതി വിരുദ്ധ ജനകീയ സദസ് നടത്താൻ യോഗം തീരുമാനിച്ചു. 15ന് മുന്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റികളും 17ന് മുന്പ് പഞ്ചായത്ത്-മേഖല മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റികളും വിളിച്ചു ചേർക്കാനും തീരുമാനിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ അബ്ദുൽ കരീം ചേലേരി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സി.എ. അജീർ, മഹമൂദ് കടവത്തൂർ, കെ.എ. ലത്തീഫ്, എസ്. മുഹമ്മദ്, അൻസാരി തില്ലങ്കേരി, സി.കെ. മുഹമ്മദ്, സജീവ് മാറോളി, കെ. സുനിൽകുമാർ, സി.കെ. സഹജൻ, വി.പി. സുഭാഷ്, ജോൺസൺ പി. തോമസ്, വി. സുരേന്ദ്രൻ ,സി.ടി. സജിത്ത്, എസ്.കെ.പി. സക്കരിയ, എസ്.എ. ഷുക്കൂർ ഹാജി, ഇ.പി. ഷംസുദ്ദീൻ, സി. സമീർ, റോജസ് സെബാസ്റ്റ്യൻ, കെ.വി. കൃഷ്ണൻ, രത്നാകരൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു.