കണ്ണൂർ: പ്രചാരണത്തിന്റെ വീറും വാശിക്കും ശേഷം വോട്ടർമാർ നാളെ ബൂത്തിലേക്ക്. വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി 2116876 പേരാണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ 1114246 പേര് സ്ത്രീകളും 1002622 പേര് പുരുഷന്മാരും എട്ട് പേര് ട്രാന്‍സ്ജെൻഡേഴ്സുമാണ്. ജനറല്‍ ഒബ്സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിംഗ്, ചെലവ് നിരീക്ഷക ആരുഷി ശര്‍മ, പോലീസ് നിരീക്ഷകന് സന്തോഷ് സിംഗ് ഗൗര്‍ എന്നിവര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ട്.
പോളിംഗ് ഡ്യൂട്ടിക്കായി റിസര്‍വ് ഉള്‍പ്പെടെ 8972 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഒരു ബൂത്തില്‍ ഒരുപ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസര്‍മാരുമാണ് ഉണ്ടാവുക. റിസര്‍വ് ഉള്‍പ്പെടെ ജില്ലയില്‍ 283 മൈക്രോ ഒബ്സര്‍വര്‍മാരുണ്ട്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മാത്രമായി 151 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവശ്യ സര്‍വീസ് വോട്ടിംഗിനായി റിസര്‍വ് ഉള്‍പ്പെടെ 48 ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. വോട്ടര്‍ ഫെസിലിറ്റി സെന്ററിൽ റിസര്‍വ് ഉള്‍പ്പെടെ 55 പേരെയും ആര്‍ഒ വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ 45 പേരെയുമാണ് നിയോഗിച്ചത്. വീട്ടിലെ വോട്ടിംഗിനായി 28 ടീമുകളിലായി 140 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. കളക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് നിരീക്ഷണത്തിനായി 120 മോണിറ്ററിംഗ് സ്റ്റാഫിനെയും 15 ടെക്നിക്കല്‍ സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ 22 എം സി സി സ്ക്വാഡുകളും രണ്ട് ജില്ലാതല ടീമുമാണ് പ്രവര്‍ത്തിക്കുന്നത്. അവയിലാകെ 162 പേരാണ് ഉള്ളത്.
ചെലവ് നിരീക്ഷണത്തിനായി ജില്ലയില്‍ 13 അസിസ്റ്റന്റ് എക്സ്പെന്റിച്ചർ ഓഫീസര്‍മാരാണ് ഉള്ളത്. അക്കൗണ്ടിംഗ് ടീമില്‍ 24 പേരും ഫ്ലയിംഗ് സ്ക്വാഡില്‍ 165 പേരും സ്റ്റാറ്റിക് സര്‍വലയന്‍സ് ടീമില്‍ 495 പേരും വീഡിയോ സര്‍വലയന്‍സ് ടീമില്‍ 33 പേരും വീഡിയോ വ്യൂയിംഗ് ടീമില്‍ 22 പേരുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലാകെ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ഉള്‍പ്പടെയുള്ള വിവിധ ജോലികള്‍ക്കായി 10611 ജീവനക്കാരെയാണ് നിയോഗിച്ചത്.
1866 പോളിംഗ് സ്റ്റേഷനുകൾ
ജില്ലയില്‍ 1866 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം മണ്ഡലം തിരിച്ച്. പയ്യന്നൂര്‍-181, തളിപ്പറമ്പ് -196, ധര്‍മടം -165, മട്ടന്നൂര്‍ -172, കല്യാശേരി -170, ഇരിക്കൂര്‍ -184, അഴീക്കോട് -154, കണ്ണൂര്‍ -149, പേരാവൂര്‍ -158, തലശേരി -165, കൂത്തുപറമ്പ് -172.
പോളിംഗ് സാമഗ്രി വിതരണം
വോട്ടിംഗ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. 11 നിയമസഭാ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ പോളിംഗ് സംഘങ്ങള്‍ക്ക് കൈമാറും. ഇന്നു വൈകുന്നേരത്തോടെ പോളിംഗ് സംഘങ്ങള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ബൂത്തുകളില്‍ എത്തും.
ബൂത്ത് സജ്ജീകരണം
വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും തടസ രഹിതമായും വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ എല്ലാം കെട്ടിടങ്ങളുടെ താഴത്തെ നിലകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിംഗ് ബൂത്തിന്റെ വിവിരങ്ങള്‍, പോളിംഗ് ഏരിയ, സ്ഥാനാര്‍ഥി പട്ടിക, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, ബി എല്‍ഒ എന്നിവരുടെ പേര് വിവരങ്ങള്‍, മറ്റ് വോട്ടര്‍ ഫെസിലിറ്റേഷന്‍ പോസ്റ്ററുകള്‍ എന്നിവ ബൂത്തുകൾക്കു പുറത്ത് പ്രദർശിപ്പിക്കും.
ഭിന്നശേഷി സൗഹൃദം
തെരഞ്ഞെടുപ്പ് പൂര്‍ണമായും ഭിന്നശേഷി വയോജന സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സഞ്ചരിക്കാന്‍ പരസഹായം ആവശ്യമുള്ള 85 വയസ് കഴിഞ്ഞ മുതിര്ന്നപൗരന്മാര്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് എസ്പിസി, എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമെങ്കില്‍ വാഹനസൗകര്യവും വീല്‍ ചെയറുകളും ലഭ്യമാക്കും.
ക്രിട്ടിക്കല്‍ പോളിംഗ് സ്റ്റേഷൻ
ജില്ലയില്‍ 121 പോളിംഗ് സ്റ്റേഷനുകൾ വള്‍ണറിബിള്‍ വിഭാഗം പട്ടികയിലും 220 പോളിംഗ് ലൊക്കേഷനുകളിലായി 418 പോളിംഗ് സ്റ്റേഷനുകള്‍ ക്രിട്ടിക്കൽ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ അധിക സുരക്ഷയും മൈക്രോ ഒബ്സര്‍വര്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. റൂറല്‍ ജില്ലയില്‍ 12 ഉം സിറ്റിയില്‍ ഒമ്പതുമായി ആകെ ജില്ലയില്‍ 21 കമ്പനി കേന്ദ്ര സായുധ പോലീസ് സേന സുരക്ഷക്കായി എത്തിയിട്ടുണ്ട്.
വെബ്കാസ്റ്റിംഗ്
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. 1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇന്റര്‍നെറ്റ് സഹായത്തോടെ ശബ്ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വറിൽ റെക്കോര്‍ഡ് ചെയ്യപ്പെടും.
ക്രമക്കേട് നടത്തിയാൽ കർശന നടപടി
കണ്ണൂർ: ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്ട്രോള് റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും.
അന്ധത മൂലം ബാലറ്റ് യൂണിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂണിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. സഹായി വോട്ടറാകാന്‍ 18 വയസ് പൂര്‍ത്തിയായ ആളാകണം. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. വോട്ട് ചെയ്യുന്നതിന് മുമ്പായി സഹായിയില്‍ നിന്നു പ്രഖ്യാപനം ഒപ്പിട്ട് വാങ്ങും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക. നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.
വോട്ടിംഗിന്റെ രഹസ്യ സ്വഭാവം പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 128 പ്രകാരംഒരു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനോ എണ്ണുന്നതിനോ ബന്ധപ്പെട്ട ഏതെങ്കിലും ചുമതല നിര്‍വഹിക്കുന്ന ഓരോ ഉദ്യോഗസ്ഥനും ഏജന്റും അല്ലെങ്കില്‍ മറ്റ് വ്യക്തികളും വോട്ടിംഗിന്റെ രഹസ്യം പരിപാലിക്കുകയും പരിപാലിക്കാന്‍ സഹായിക്കുകയും ചെയ്യണം. അത്തരം രഹസ്യസ്വഭാവം ലംഘിക്കുന്നതായ സാഹചര്യത്തില്‍ ആ വ്യക്തിക്ക് മൂന്ന് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.