മണിമൂളി പാലവും അപ്രോച്ച് റോഡും മന്ത്രി നാടിന് സമർപ്പിച്ചു
1536383
Tuesday, March 25, 2025 8:23 AM IST
എടക്കര: വഴിക്കടവ്-ചക്കപ്പാടം റോഡിലെ മണിമൂളി പാലം, അപ്രോച്ച് റോഡ് ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. പാലേമാട് നഗര സൗന്ദര്യവത്കരണം പൂർത്തീകരിച്ചതിന്റെയും ഇരുട്ടുകുത്തി - പോത്തുകല്ല് പാലം പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 4.6 കോടി ചെലവിൽ 38.50 മീറ്റർ നീളത്തിലാണ് മണിമൂളി പാലം നിർമിച്ചിട്ടുള്ളത്.
2022 ഒക്ടോബറിലാണ് നിർമാണം തുടങ്ങിയത്. പാലത്തിന് 7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും 1.50 മീറ്റർ വീതി വരുന്ന ഇരുവശങ്ങളിലുമുള്ള രണ്ട് ഫുട്ട്പാത്തുകളും കൂടി 11 മീറ്റർ വീതിയാണുള്ളത്. മരുത ഭാഗത്തെ അപ്രോച്ച് റോഡിന് 90 മീറ്റർ നീളവും വഴിക്കടവ് ഭാഗത്ത് 100 മീറ്റർ നീളവുമാണുള്ളത്.
ചാലിയാർ പുഴയ്ക്ക് കുറുകെയായാണ് പോത്തുകല്ല് - ഇരുട്ടുകുത്തി പാലം നിർമിക്കുന്നത്. മുണ്ടേരി ഉൾവനത്തിലെ ആദിവാസി നഗറിലേക്ക് പോകാനായാണ് പുതിയ പാലം പ്രധാനമായും നിർമിക്കുന്നത്. മുണ്ടേരി വനത്തിലെ ഇരുട്ടുകുത്തി, വാണിയന്പുഴ, തിരപ്പൊട്ടി, കുന്പളപ്പാറ നഗറിലുള്ളവർക്ക് ഇതേറെ ആശ്വാസമാകും. 2021 -22 ബജറ്റിൽ ഉൾപ്പെട്ട പദ്ധതിക്ക് 5.76 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 100 മീറ്റർ നീളം വരുന്ന പാലത്തിന് അഞ്ച് തൂണുകളുണ്ട്. 4.56 മീറ്റർ വീതിയുള്ള പാലത്തിൽ 3.75 മീറ്റർ കാരിയേജ് വേയും ഉണ്ട്. കൂടാതെ മുണ്ടേരി ഭാഗത്തേ അപ്രോച്ച് റോഡിന് 290 മീറ്റർ നീളവും ഇരുട്ടുകുത്തി ഭാഗത്ത് 50 മീറ്റർ നീളവുമാണുള്ളത്.
പരിപാടിയിൽ നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുന്പടി, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി കണ്ടത്തിൽ, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ്, പോത്തുകല്ല് പഞ്ചായത്ത് അംഗം തങ്ക കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.