ഇരിക്കൂർ: സ്വന്തമായി കെട്ടിടമില്ലാത്ത ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച സ്ഥലം സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഇരിക്കൂർ-ബ്ലാത്തൂർ റോഡിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ 35 സെന്റ് സ്ഥലമാണ് ഓഫീസ് നിർമാണത്തിന് അനുവദിച്ചത്.
സജീവ് ജോസഫ് എംഎൽഎ സർക്കാരിൽ നൽകിയ നിവേദനത്തെ തുടർന്നാണു നടപടി. അധ്യാപകരുടെയും ജീവനക്കാരുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സ്വന്തമായി ഒരു കെട്ടിടം എന്നത്.
മുഖ്യാധ്യാപക സംഘടനകളും അധ്യാപക സംഘടനകളും ഏറെക്കാലമായി ഇതിനായി ആവശ്യമുയർത്തുന്നുണ്ട്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടി ഒരു വാടകക്കെട്ടിടത്തിൽ കടമുറികളുടെ മുകളിലായാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത്.
കെട്ടിടം നിർമിക്കുന്നതിന് മുന്നോടിയായുള്ള എംഎൽഎയുടെ സന്ദർശക സംഘത്തിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ, വൈസ് പ്രസിഡന്റ് ആർ.കെ. വിനിൽകുമാർ, സ്കൂൾ പിടിഎ പ്രസിഡന്റ് കെ.കെ. അബ്ദുള്ള ഹാജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ടി. നസീർ, എൻ.കെ. സുലേഖ, എൻ.കെ.കെ. മുഫീദ, പഞ്ചായത്ത് അംഗങ്ങളായ ടി.സി. നസിയത്ത്, ബി.പി. നലീഫ, സി. രാജീവൻ, എം.വി. മിഥുൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ, ജൂണിയർ സൂപ്രണ്ട് രാജേഷ് ബാബു, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ്, വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാലൻ, സ്കൂൾ പ്രതിനിധി കെ.പി. സുനിൽകുമാർ, തുടങ്ങിയവരും ഉണ്ടായിരുന്നു. കെട്ടിട നിർമാണത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.