ഭീകരവാദത്തിൽ "ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി
Thursday, October 24, 2024 3:11 AM IST
കസാൻ: ഭീകരവാദത്തിനും ഭീകരവാദത്തിനുള്ള സാന്പത്തികസഹായത്തിനുമെതിരേ ഒന്നിക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇസ്രയേൽ-ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിലുൾപ്പെടെ വിജയിക്കാത്ത സാഹചര്യത്തിൽ യുഎൻ രക്ഷാസമിതിപോലുള്ള ആഗോള സംവിധാനങ്ങളിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും മോദി പറഞ്ഞു. റഷ്യയിലെ പൈതൃക നഗരമായ കസാനിൽ പതിനാറാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ഭീകരതയ്ക്കും ഭീകരപ്രവർത്തനങ്ങൾക്കു ധനസഹായം നൽകുന്നതിനും എതിരേ എല്ലാവരും ഒരുമിച്ച് ശക്തമായ സഹകരണത്തോടെ മുന്നേറണം’’-മോദി പറഞ്ഞു. ഇത്തരത്തിൽ ഗൗരവതരമായൊരു വിഷയത്തിൽ ഇരട്ടത്താപ്പ് പാടില്ല. യുവജനങ്ങളെ മതമൗലികവാദത്തിലേക്കു നയിക്കുന്നതു തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണം.
ലോകസുരക്ഷയ്ക്കു യുദ്ധമല്ല, ചർച്ചകളും നയതന്ത്രവുമാണു വേണ്ടതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യുദ്ധവും സംഘർഷവും സാന്പത്തിക അരക്ഷിതാവസ്ഥയും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും ഭീകരതയും ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾക്കു നടുവിലാണ് ബ്രിക്സ് സമ്മേളനം. ബ്രിക്സ് എന്നത് വിഭാഗീയതയല്ല, പൊതുതാത്പര്യങ്ങൾക്കുവേണ്ടിയുള്ള ഒരു കൂട്ടായ്മയാണെന്ന സന്ദേശമാണ് ലോകത്തിനു നൽകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്റെ ഉച്ചകോടിക്കു ചൊവ്വാഴ്ചയാണു തുടക്കമായത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, തുര്‍ക്കി പ്രസിഡന്റ് രജബ് തയിബ് എർദോഗൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് തുടങ്ങി ഇരുപതോളം രാഷ്ട്രനേതാക്കൾക്കു പുറമേ 36 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
മോദി-ഷി കൂടിക്കാഴ്ചയില്‍ അതിര്‍ത്തി വിഷയവും കസാന്‍: ബ്രിക്സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ഉഭയകക്ഷിചര്‍ച്ച നടത്തി. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ ഇരു രാജ്യങ്ങളും സമവായത്തിലെത്തിയതിനെ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും കാത്തുസൂക്ഷിക്കുകയെന്നതാകണം മുഖ്യപരിഗണനയെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യാ-ചൈന ബന്ധം ലോക സമാധാനത്തിനുതന്നെ പരമപ്രധാനമാണെന്നും മോദി പറഞ്ഞു. ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനുശേഷം നാലുവർഷം പിന്നിട്ടപ്പോഴാണ് നിയന്ത്രണരേഖയില്‍ സമവായത്തിനു ധാരണയായത്.