മരങ്ങൾ മുറിച്ചുമാറ്റി ; നാലര കോടിയോളം പിഴ ചുമത്തി സുപ്രീംകോടതി
Wednesday, March 26, 2025 11:59 PM IST
ന്യൂഡൽഹി: ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതുപോലെയുള്ള പാപമാണ് കൂട്ടത്തോടെ മരങ്ങൾ മുറിക്കുന്നതെന്ന് സുപ്രീംകോടതി.
സംരക്ഷിതമേഖലയിലെ 454 മരങ്ങൾ മുറിച്ചുമാറ്റിയ ഒരാളുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
മുറിച്ചുമാറ്റിയ മരം ഒന്നിന് ഒരു ലക്ഷം രൂപവീതം കോടതി പിഴയും വിധിച്ചു. അനുമതിയില്ലാതെ വെട്ടിമാറ്റിയ 454 മരങ്ങൾ സൃഷ്ടിച്ച പച്ചപ്പ് വീണ്ടും സൃഷ്ടിക്കാൻ കുറഞ്ഞത് 100 വർഷമെടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷമാണ് ശിവശങ്കർ അഗർവാൾ എന്ന വ്യക്തി 454 മരങ്ങൾ മുറിച്ചുമാറ്റിയത്. അഗർവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി, ഹർജിക്കാരൻ തെറ്റ് സമ്മതിച്ചതായും പിഴയിൽ ഇളവുണ്ടാകണമെന്നും അഭ്യർഥിച്ചെങ്കിലും കോടതി തയാറായില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് രാത്രിയിലായിരുന്നു ഹർജിക്കാരൻ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയത്.