മധ്യപ്രദേശ് സർക്കാരിനെതിരേ ക്രൈസ്തവർ രംഗത്ത്
Monday, March 17, 2025 4:27 AM IST
ഭോപ്പാൽ: മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ നൽകാൻ നിയമം ഭേദഗതി ചെയ്യുമെന്ന മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരേ ക്രൈസ്തവർ രംഗത്ത്. തീരുമാനം ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ക്രൈസ്തവനേതാക്കൾ ചൂണ്ടിക്കാട്ടി.
വനിതാ ദിനത്തോടനുബന്ധിച്ച് ഭോപ്പാലിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവെ മുഖ്യമന്ത്രി മോഹൻ യാദവാണ് മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിൽ മതപരിവർത്തനത്തിന് വധശിക്ഷ നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്. നിയമവിരുദ്ധ മതപരിവർത്തനത്തിനു പിന്നിലുള്ളവരെ സംസ്ഥാന സർക്കാർ വെറുതേ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വധശിക്ഷാ നിർദേശം വിചിത്രം
മതപരിവർത്തനത്തിന് വധശിക്ഷ നിർദേശിക്കുന്നത് വിചിത്രമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന എല്ലാവരും ഇതിനെ അപലപിക്കാൻ തയാറാകണമെന്നും ഈശോസഭാ വൈദികനും സമാധാനപ്രവർത്തകനുമായ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു.
മൗലികാവകാശ ലംഘനം
ആർട്ടിക്കിൾ 25 ഓരോ പൗരനും സ്വതന്ത്രമായി സ്വന്തം മതം പ്രസംഗിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം വ്യക്തമായി പറയുന്നു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ പൗരന്റെ മൗലികാവകാശത്തെ അവഹേളിക്കുന്നതാണ്.
ഫാസിസം രാജ്യത്തെ എത്രത്തോളം ആഴത്തിലേക്ക് കൊണ്ടുപോയി എന്നതിന്റെ വലിയൊരു തെളിവാണിതെന്നും ഫാ. സെഡ്രിക് പ്രസാദ് പറഞ്ഞു. ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ ധ്രുവീകരിക്കാനുള്ള നീക്കമാണിത്-അദ്ദേഹം ചൂണ്ടിക്കാട്ടി.
ആസൂത്രിത തീരുമാനം
മധ്യപ്രദേശിലെ ക്രിസ്ത്യൻ സാന്നിധ്യത്തെയും ഈ സമൂഹത്തിന്റെ വളർച്ചയെയും തടയാൻ വ്യക്തമായ രാഷ്ട്രീയതന്ത്രത്തിൽനിന്ന് ഉരുത്തിരിഞ്ഞ ആസൂത്രിതവും ധിക്കാരപരവുമായ തീരുമാനമാണ് മുഖ്യമന്ത്രിയുടേതെന്ന് കത്തോലിക്കാ കോളമിസ്റ്റും സാമൂഹികപ്രവർത്തകനുമായ ജോൺ ദയാൽ പറഞ്ഞു.
മധ്യപ്രദേശിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഉപദ്രവിക്കുന്നതും വൈദികർ, പാസ്റ്റർമാർ, വിശ്വാസികൾ എന്നിവരെ അറസ്റ്റ് ചെയ്യുന്നതുമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ 89 ദശലക്ഷം ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ പകുതിയിൽ താഴെ മാത്രമാണ് ക്രൈസ്തവർ. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നതിനാൽ ക്രിസ്ത്യൻ സമൂഹവും പൊതുസമൂഹവും അതിനെ ചോദ്യം ചെയ്യണമെന്നും ജോൺ ദയാൽ ആവശ്യപ്പെട്ടു.
ഭരണഘടനാവിരുദ്ധം
മതപരിവർത്തനത്തിന് വധശിക്ഷ നൽകുമെന്ന പ്രഖ്യാപനം ഹിന്ദു ദേശീയവാദികളെ ഉത്തേജിപ്പിക്കാനുള്ള വെറും പ്രചാരണം മാത്രമാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കാത്തലിക് കോ-ഓർഡിനേറ്റർ എ.സി. മൈക്കിൾ പറഞ്ഞു. മതപരിവർത്തന വിരുദ്ധ നിയമം ഭരണഘടനാവിരുദ്ധമാണ്. കോടതിയിൽ ചോദ്യം ചെയ്താൽ ഈ നിയമം നിലനിൽക്കില്ല.
കഴിഞ്ഞ വർഷം രാജ്യത്ത് ക്രൈസ്തവർക്കെതിരേ 834 ആക്രമണസംഭവങ്ങൾ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ചൂണ്ടിക്കാട്ടി. ഇതിൽ ഭൂരിഭാഗവും മതപരിവർത്തനത്തിന്റെ പേരിൽ ക്രൈസ്തവരെ ആക്രമിച്ചതോ അറസ്റ്റ് ചെയ്തതോ ആയ സംഭവങ്ങളാണ്.