ആന ഇടഞ്ഞുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ബാധ്യത ഉടമയ്ക്കും പാപ്പാനുമെന്ന് കോടതി
Thursday, June 5, 2025 2:29 AM IST
കൊച്ചി: ആന ഇടഞ്ഞുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ബാധ്യത ഉടമയ്ക്കും പാപ്പാന്മാര്ക്കുമെന്ന് ഹൈക്കോടതി. വന്യജീവികള്‍ ആക്രമണം നടത്തിയാൽ ബാധ്യത ഉടമസ്ഥനായിരിക്കുമെന്ന നിയമവ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് സി. പ്രദീപ് കുമാറിന്റെ ഉത്തരവ്.
കോട്ടയം കുറ്റിക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ആനയുടമ 10.93 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി ഉത്തരവ് ശരിവച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആനയുടമ തൃശൂര്‍ സ്വദേശി കെ.ആര്. ആന്റണിയാണ് കോട്ടയം അഡീ. സബ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരന്റെ ഉടമസ്ഥതയിലുള്ള ആനയെ 2008ല്‍ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി ഉപയോഗിക്കുന്നതിനിടെ ഇടയുകയും വിന്‍സെന്റ് എന്നയാളെ ആക്രമിക്കുകയും ചെയ്തു. ചികിത്സയിലിരിക്കേ വിന്‍സെന്റ് മരിച്ചു. ഇയാളുടെ ഭാര്യയും മക്കളും നല്കിയ ഹര്‍ജിയിലായിരുന്നു നഷ്ടപരിഹാരത്തിന് സബ് കോടതി ഉത്തരവിട്ടത്.