സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ്സി യോഗം ജൂണ്‍ മൂന്നാംവാരം
Thursday, June 5, 2025 2:29 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം ജൂണ്‍ മൂന്നാംവാരം ഡൽഹിയിൽ ചേരും.
സംസ്ഥാന സർക്കാർ സമർപ്പിച്ച ആറംഗ പാനലിൽ നിന്നാണ് പോലീസ് മേധാവിയെ കണ്ടെത്താനുള്ള മൂന്നു പേരുടെ പട്ടിക കേരളത്തിലേക്കു മടങ്ങിയെത്തുന്നത്. യുപിഎസ്സി നൽകുന്ന മൂന്നംഗ പട്ടികയിൽ നിന്ന് ഒരാളെ വേണം സംസ്ഥാന സർക്കാർ പോലീസ് മേധാവി സ്ഥാനത്തേക്കു നാമനിർദേശം ചെയ്യേണ്ടത്.
നുഴഞ്ഞുകയറ്റം വ്യാപകമായതായി കണ്ടെത്തിയതിനെ തുടർന്ന് ബിഎസ്എഫ് മേധാവി സ്ഥാനത്തുനിന്നു കേന്ദ്ര സർക്കാർ കേരള കേഡറിലേക്കു മടക്കി അയച്ച നിതിൻ അഗർവാൾ, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവത ചന്ദ്രശേഖർ, ഫയർ ആൻഡ് റസ്ക്യു വിഭാഗം മേധാവി യോഗേഷ് ഗുപ്ത, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം ഡയറക്ടർ ജനറൽ മനോജ് ഏബ്രഹാം, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത്, എഡിജിപി എം.ആർ. അജിത്കുമാർ എന്നിവരാണ് സംസ്ഥാന സർക്കാർ, യുപിഎസ്സിക്കു കൈമാറിയ പട്ടികയിലുള്ളത്.
ഇവരിൽനിന്നു മൂന്നു പേരുടെ പട്ടികയാണ് യുപിഎസ്സി സംസ്ഥാന സർക്കാരിനു കൈമാറുക. കാര്യമായ പരാതികളോ കേസുകളോ അന്വേഷണങ്ങളോ ഇല്ലെങ്കിൽ സീനിയർമാരിൽ മൂന്നു പേരുടെ പേരുകളാകും കേന്ദ്രം നൽകുക.
അതേസമയം, പട്ടികയിൽ ആദ്യമുള്ളവരെ ഒഴിവാക്കാനായി ഇവരെക്കുറിച്ചു നിരവധി പരാതികളാണ് യുപിഎസ്സിക്കു ലഭിക്കുന്നത്. മിക്കവാറും എല്ലാ ഉദ്യോഗസ്ഥർക്കും എതിരേയുള്ള പരാതികൾ യുപിഎസ്സിയിൽ എത്തിയിട്ടുണ്ട്.
പോലീസ് മേധാവിയാവാൻ ഉദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരമാണ് പരാതികൾക്ക് പിന്നിലെന്നാണ് സൂചന. ഈ മാസം 30നാണ് നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷേയ്ക്ക് ദർബേഷ് സാഹിബ് വിരമിക്കുന്നത്.