വിദേശത്തു വിദ്യാര്‍ഥിയെ കാണാതായ സംഭവം: സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
Friday, June 6, 2025 1:02 AM IST
കൊച്ചി: വിദ്യാര്‍ഥിയെ വിദേശത്തു കാണാതായ സംഭവം സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
രണ്ടു വര്‍ഷത്തോളമായി മകനെ കാണാനില്ലെന്നും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് എടപ്പാള്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പി.പി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
2022 നവംബര്‍ മാസമാണ് ജംഷീര്‍ യുഎഇയിലേക്കു പോയത്. 2023 ഏപ്രില്‍ വരെ ജംഷീര്‍ കുടുംബവുമായി ബന്ധം പുലത്തിയിരുന്നുവെന്നും അവസാനമായി നേപ്പാള്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായെന്നും ഉടനെ തിരിച്ചുവരുമെന്നും കാണിച്ച് ജംഷീറിന്റെ ഒരു വാട്സ് ആപ് സന്ദേശം സഹോദരനു ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നേപ്പാളിലെ അറസ്റ്റ് സംബന്ധിച്ച് അന്വേഷിച്ചതില്‍ അങ്ങനെയൊരു അറസ്റ്റ് നടന്നതായി വിവരം ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
മകന്റെ തിരോധാനം സംബന്ധിച്ച് ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിൽ ജംഷീര്‍ മാര്‍ച്ചില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയെന്നും അവസാന ടവര്‍ ലൊക്കേഷന്‍ കോല്‍ക്കത്തയിലെ ഹൗറയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. പിന്നീട് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതിനാലാണു പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ജംഷീര്‍ ബിഎസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയാണ്. കുടുംബവുമായി ബന്ധപ്പെടാതിരിക്കാന്‍ കാരണമില്ലെന്നും മകന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും എത്രയുംപെട്ടെന്ന് കണ്ടെത്തണമെന്നുമാവശ്യപ്പെട്ടാണു പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.