പടിയൂരിലെ ഇരട്ടക്കൊല; യുവതിയുടെ രണ്ടാംഭര്ത്താവിനായി ലുക്കൗട്ട് നോട്ടീസ്
Friday, June 6, 2025 2:32 AM IST
ഇരിങ്ങാലക്കുട: പടിയൂരിലെ വാടകവീട്ടിൽ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്. കാറളം വെള്ളാനി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരാണു മരിച്ചത്.
രേഖയുടെ രണ്ടാംഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒളിവില്‍ പോയ ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞദിവസംമുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്.
ഇരുവരെയും കഴുത്തില്‍ ഞെക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യം മരിച്ചതു രേഖയാണ്. കഴുത്തില്‍ കൈകൊണ്ട് ഞെക്കിപ്പിടിച്ചതിന്റെ സൂചനകളുണ്ട്. രേഖയുടെ മരണത്തിനു മണിക്കൂറുകള്‍ക്കുശേഷമാണ് അമ്മ മണിയുടെ മരണം നടന്നിട്ടുള്ളത്. അതും ശ്വാസംമുട്ടി മരിച്ചതാണ്. മണിയുടെ ആറു വാരിയെല്ലുകള്‍ക്കു പരിക്കുണ്ട്.
അഞ്ചു മാസമായി മണിയും മകള്‍ രേഖയും പടിയൂരില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. ഇവിടെ താമസം തുടങ്ങിയശേഷമാണ് രേഖ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചത്. രേഖയുടെ രണ്ടാമത്തെ വിവാഹമാണിത്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് പ്രേംകുമാറിനെതിരേ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ രേഖ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച ഇരുവരോടും കൗണ്സലിംഗിനെത്താന് നിര്‍ദേശം നല്‍കിയിരുന്നു.
മൃതദേഹങ്ങൾ കണ്ടെത്തുന്പോൾ വീട്ടിലെ പിന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഇതുവഴിയാണ് പ്രതി വീട്ടില്‍ കടന്നതും കൃത്യം നടത്തിയശേഷം പോയതുമെന്നാണ് കരുതുന്നത്. മണിയുടെയും രേഖയുടെയും മൃതദേഹം സംസ്കരിച്ചു.
പ്രതി ആദ്യഭാര്യയെ കൊന്നയാൾ
കാമുകിക്കൊപ്പം ജീവിക്കാന്‍ ആദ്യഭാര്യയെ കൊലപ്പെടുത്തിയയാളാണു പ്രതി പ്രേംകുമാര്‍. ഈ കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ജാമ്യത്തിലിറങ്ങിയശേഷമാണ് രേഖയ്ക്കൊപ്പം താമസമാക്കിയത്. 2019 സെപ്റ്റംബര്‍ 20 നാണ് പ്രേംകുമാര്‍ ആദ്യഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് വിദ്യ(48)യെ കൊലപ്പെടുത്തിയത്.
25 വര്‍ഷത്തിനുശേഷം പ്രേംകുമാർ പഠിച്ച സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഒരുമിച്ചുകൂടിയിരുന്നു. അവിടെവച്ച് പരിചയത്തിലായ ഹൈദരാബാദില്‍ ജോലിചെയ്തിരുന്ന സഹപാഠി തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബി(39)യുമായി ഇയാള്‍ പ്രണയത്തിലായി. കാമുകി ജീവിതത്തിലേക്കു വന്നതോടെ വിദ്യയെ ഒഴിവാക്കാനായിരുന്നു കൊലപാതകം.
കാമുകിയുമായി ചേര്‍ന്ന് തിരുവനന്തപുരത്തുവച്ച് വിദ്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം തിരുനെല്‍വേലിയില്‍ കൊണ്ടുപോയി പൊന്തക്കാട്ടില്‍ കുഴിച്ചുമൂടുകയായിരുന്നു. അതിനുശേഷം പ്രേംകുമാര്‍ ഭാര്യയെ കാണാനില്ലെന്നു പരാതിനല്‍കി.
ദൃശ്യം മോഡലിൽ വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനുശേഷമാണു കൊലനടത്തിയതും പരാതി നല്കിയതും. കാമുകിക്കൊപ്പം താമസിക്കാനാണു ഭാര്യയെ കൊന്നതെന്നു പ്രേംകുമാര്‍ മൊഴിനല്‍കിയിരുന്നു.
ഡിസംബര്‍ 11ന് ഇയാളുടെയും സുനിതയുടെയും അറസ്റ്റിനുശേഷം തിരുനെല്വേലിയില്നിന്നു വിദ്യയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
ഭീഷണിക്കത്ത് കുടുക്കി
രേഖയുടെ സ്വഭാവത്തെ വിമര്‍ശിച്ചുള്ളതും ഇവള് കൊല്ലപ്പെടേണ്ടവള്‍ എന്നു സൂചന നല്‍കുന്നതുമായ കത്ത് മൃതദേഹങ്ങള്ക്കരികില്നിന്നു ലഭിച്ചത് ഇരുവരുടെയും മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ പോലീസിനു സഹായകമായി. ഈ കത്ത് പ്രേംകുമാര്‍ എഴുതിയതാണെന്നാണു കരുതുന്നത്.
രേഖയും പുരുഷസുഹൃത്തുംചേർന്നുള്ള ചിത്രങ്ങള്‍ രേഖയുടെ മൃതദേഹത്തിലെ വസ്ത്രത്തില്‍ കുത്തിവച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
രേഖയുടെ ആദ്യവിവാഹചിത്രവും പ്രേംകുമാറുമായുള്ള വിവാഹചിത്രവും രേഖയുടെ സുഹൃത്തായ ഒരാളുടെ ചിത്രവുമാണു കുത്തിവച്ചിരുന്നത്.