ദേശവിരുദ്ധതയില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സമിതി; വിവാദ ഉത്തരവ് പിൻവലിച്ച് കണ്ണൂർ സർവകലാശാല
Friday, June 6, 2025 2:32 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന വിവിധ പരിപാടികളിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണ സമിതി രൂപവത്കരിച്ചു. സംഭവം വിവാദമായപ്പോൾ സിൻഡിക്കറ്റ് ചേർന്ന് ഉത്തരവ് പിൻവലിച്ചു.
വൈസ് ചാൻസലർ ഡോ. കെ.കെ. സാജുവിന്റെ നിർദേശപ്രകാരമാണു രജിസ്ട്രാർ ഏഴംഗ സമിതി രൂപവത്കരിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്കു മാർച്ച് നടത്തുകയും ചെയ്തു.
സർവകലാശാലയിലെ പരിപാടികൾക്ക് മൂക്കുകയറിടുന്നതാണ് ഉത്തരവെന്നായിരുന്നു ആരോപണം. കേന്ദ്ര സർക്കാരിനെതിരേ രൂക്ഷമായി വിമർശിക്കുന്ന ചിലർ സർവകലാശാലയിലെ ചില പരിപാടികളിൽ അടുത്തിടെ പങ്കെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സംഘ്പരിവാർ സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചാൻസലറായ ഗവർണറുടെ നോമിനിയായ വൈസ് ചാൻസലറുടെ ഉത്തരവെന്നാണ് സൂചന.
സർവകലാശാല രജിസ്ട്രാർ, ഡെവലപ്മെന്റ് ഓഫീസർ പ്രഫ. വി.എ. വിൽസൺ, നീലേശ്വരം കാംപസിലെ മലയാളം പഠനവകുപ്പ് മേധാവി ഡോ. വി. റീജ, നീലേശ്വരം കാമ്പസിലെ ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. കെ. പ്രീതി, മാങ്ങാട്ടുപറമ്പ് കാംപസിലെ ബിഹേവിയറൽ സയൻസ് മേധാവി ഡോ. ജോൺസൻ അലക്സ്, പയ്യന്നൂർ കാംപസിലെ ഫിസിക്സ് പഠനവകുപ്പ് മേധാവി ഡോ. എൻ.കെ. ദീപക്, പാലയാട് കാമ്പസിലെ ഇംഗ്ലീഷ് പഠനവകുപ്പ് മേധാവി ഡോ. കെ.കെ. കുഞ്ഞമ്മദ് എന്നിവരായിരുന്നു സമിതിയംഗങ്ങൾ.
ഉത്തരവിറങ്ങിയയുടൻ നിയമം പ്രാബല്യത്തിൽ വന്നു. എന്നാൽ, പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് പിൻവലിക്കാനും ഇതിന്റെ ഉള്ളടക്കം പരിശോധിക്കാനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.