ജയിലില്‍ ഗുണ്ടാനേതാക്കളുടെ റീല്‍സ് ചിത്രീകരണം: വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്
Friday, June 6, 2025 2:32 AM IST
കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ വിരമിച്ച ഉദ്യോഗസ്ഥന്റെ വിരുന്നുസല്ക്കാരത്തില് ഗുണ്ടാനേതാക്കള്‍ പങ്കെടുത്തതില്‍ ജയിലധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സന്ദര്‍ശക രജിസ്റ്ററില്‍ അവരുടെ പേരു മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മേല്‍വിലാസം നല്‍കിയിരുന്നില്ല.
ജയിലിനകത്തു ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിലും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം പരിപാടിക്കെത്തിയവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. വിരമിച്ച ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരമാണ് ഇവര്‍ എത്തിയതെന്നും ഉദ്യോഗസ്ഥന് തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും സൂപ്രണ്ട് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 31ന് സര്‍വീസില്‍നിന്നു വിരമിച്ച ജില്ലാ ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ എറണാകുളം പുത്തന്‍വേലിക്കര സ്വദേശി ഒ.ജെ. തോമസ്, ഗേറ്റ് കീപ്പറായ കോതമംഗലം സ്വദേശി ടി.എം. പരീത് എന്നിവര്‍ സഹപ്രവര്‍ത്തകര്‍ക്കടക്കം സംഘടിപ്പിച്ച സല്‍ക്കാരത്തിലാണ് ഗുണ്ടകള്‍ പങ്കെടുത്തത്. പരിപാടിക്കെത്തിയ ഗുണ്ടകൾ ജയിലില്‍ റീല്‍സ് ഷൂട്ട് ചെയ്തു. ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറത്തറിഞ്ഞത്.
ജയിലിലെ പ്രധാന ഗേറ്റിലൂടെ ഗുണ്ടകളുടെ കാറുകള്‍ അകത്തുകയറ്റുന്നതും കിളിവാതിലിലൂടെ ആളുകള്‍ പുറത്തേക്ക് വരുന്നതുമെല്ലാം ഉള്‍ക്കൊള്ളിച്ചായിരുന്നു റീല്‍സ്. ഇവര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോയും പുറത്തുവന്നിരുന്നു.