വന്യജീവി ആക്രമണം: വന-ജന സംരക്ഷണ സമിതിക്ക് രൂപംകൊടുക്കുമെന്ന് യാക്കോബായ സഭ
Thursday, June 5, 2025 2:29 AM IST
കൊച്ചി: വന്യജീവി ആക്രമണസംഭവങ്ങള്‍ വനാതിര്‍ത്തി പ്രദേശങ്ങളെ മാത്രം ബാധിക്കുന്നതല്ലെന്നും സമാധാനമായി ജീവിക്കാനുള്ള കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്വസ്ഥത നഷ്ടപ്പെടുത്തുന്നതുമാണെന്നും യാക്കോബായ സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് വിലയിരുത്തി.
വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം കൂടിയേ തീരൂ. കാട് വന്യജീവികള്‍ക്ക് അവകാശപ്പെട്ടതുപോലെ, നാട് മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. അതുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സുന്നഹദോസ് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ട ഈ കാലത്ത് കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കുന്നതിന് വനമേഖലകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ ഭദ്രാസന മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ സഭയുടെ സഹകരണത്തോടെ വന-ജന സംരക്ഷണ സമിതിക്ക് രൂപംകൊടുക്കുന്നതിന് തീരുമാനിച്ചു.
കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുന്ന മേഖലകള്‍ സന്ദര്‍ശിച്ച് അവിടത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങൾ മനസിലാക്കി അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ വനജന നിയമങ്ങള്‍ അറിയുന്ന അഭിഭാഷകസമിതിയും സഹായത്തിനായി രൂപീകരിക്കും.
കര്‍ഷകജനതയുടെ ഇപ്പോഴത്തെ സാഹചര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാരനിര്ദേശങ്ങള് സമര്‍പ്പിക്കുകയും ചെയ്യും. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്മാരുടെ സമ്മേളനത്തില്‍ മലങ്കര സഭാ തര്‍ക്കം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് മലങ്കരയിലെ ഇരുസഭകളുടെയും കാതോലിക്കമാരെ കയ്റോയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തീരുമാനത്തെ സുന്നഹദോസ് സ്വാഗതം ചെയ്തു.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സഭാതര്‍ക്കം നീതിപൂര്‍വവും ശാശ്വതവുമായി പരിഹരിക്കാന്‍ സംസ്ഥാന സർക്കാർ നാളിതുവരെ കൈക്കൊണ്ട നടപടികള്‍ക്ക് നന്ദി രേഖപ്പെടുത്തി. നിയമപരിഷ്കരണ കമ്മീഷന് ശിപാര്‍ശ ചെയ്ത മലങ്കര ചര്‍ച്ച് ബില്‍ നടപ്പിലാക്കാന്‍ സംസ്ഥാനസർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് സുന്നഹദോസ് അഭ്യര്‍ഥിച്ചു.
വ്യവഹാരങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിച്ച് രണ്ട് സഹോദരസഭകളായി മുന്നോട്ടുപോകുന്നതിന് സർക്കാർ കൈക്കൊള്ളുന്ന എല്ലാ നടപടികളോടും തുടര്‍ന്നും സഹകരിക്കുമെന്ന് സുന്നഹദോസ് ആവര്‍ത്തിച്ചുപ്രഖ്യാപിച്ചു.