പൂരം കലക്കൽ: ഡിജിപിയുടെ റിപ്പോർട്ട് ഉടൻ കൈമാറും
Thursday, June 5, 2025 3:25 AM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ടു ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന് ഗുരുതര കൃത്യവിലോപമുണ്ടായതായി വ്യക്തമാക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ അന്തിമ റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും.
തൃശൂർ പൂരത്തിന്റെ ക്രമസമാധാന പാലന ചുമതലയിൽ നിയോഗിക്കപ്പെട്ട എഡിജിപി പൂരം കലക്കൽ നടക്കുന്പോൾ ഉറങ്ങിപ്പോയതിനാൽ ഒന്നും അറിഞ്ഞില്ലെന്ന മൊഴി ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതായാണു സൂചന.
സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനായ റവന്യു മന്ത്രി കെ. രാജൻ പലവട്ടം വിളിച്ചപ്പോഴും എഡിജിപി ഫോണ് എടുക്കാതിരുന്നത് ഉറങ്ങിപ്പോയതു കൊണ്ടാണെന്ന് എം.ആർ. അജിത്കുമാർ മൊഴി നൽകിയിരുന്നു. തൃശൂർ ജില്ലയുടെയും പൂരത്തിന്റെയും ചുമതലക്കാരനായ മന്ത്രി കൂടിയായിരുന്നു കെ.രാജൻ.
ഈമാസം 30നു സംസ്ഥാന പോലീസ് മേധാവി ഷേയ്ക് ദർബേഷ് സാഹിബ് സർവീസിൽ നിന്നു വിരമിക്കും. അതിനു മുൻപ് അന്തിമ റിപ്പോർട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറും.
പൂരം മുടങ്ങിയ സമയത്ത് എഡിജിപിയെ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലെന്നും പ്രശ്നസാധ്യത മുന്നറിയിപ്പു നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും സംസ്ഥാന പോലീസ് മേധാവിക്കു മന്ത്രി കെ.രാജൻ മൊഴി നൽകിയത്.
പൂരം കലക്കലുമായി ബന്ധപ്പെട്ടു എഡിജിപിയുടെ പങ്ക് അന്വേഷിക്കണമെന്ന സിപിഐയുടെ കൂടിയുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.