രാജ്ഭവനിൽ വച്ചിരുന്നത് ആർഎസ്എസിന്റെ ഭാരതാംബയുടെ ചിത്രം: മന്ത്രി പി. പ്രസാദ്
Friday, June 6, 2025 2:33 AM IST
തിരുവനന്തപുരം: രാജ്ഭവനിൽ വച്ചിരുന്നത് ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രമാണെന്നു കൃഷിമന്ത്രി പി. പ്രസാദ്. അത് ഭരണഘടനാപരമായി ശരിയല്ല. ബാഹ്യശക്തികൾ രാജ്ഭവനെ നിയന്ത്രിക്കുന്നത് അപകടകരമായ ഒരു സ്ഥിതിവിശേഷമുണ്ടാക്കും.
ഇന്ത്യൻ ഭരണഘടന പറയുന്ന തരത്തിലല്ല രാജ്ഭവനിൽനിന്നുള്ള നിർദേശം വന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയോ ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തിന്റെയോ ചിഹ്നങ്ങളും അവരുടെ രീതികളും ഔദ്യോഗിക പരിപാടികളിൽ പ്രദർശിപ്പിക്കുന്നതു ശരിയല്ല. അതുകൊണ്ടുതന്നെ സർക്കാരിന്റെ പരിപാടി അങ്ങനെ സംഘടിപ്പിക്കാൻ പ്രയാസമാണെന്ന് അറിയിക്കുകയും ചെയ്തു.
കേരളപ്രഭ, കേരള ശ്രീ പുരസ്കാര വിതരണം ഗവർണറാണ് നടത്തിയത്. മുഖ്യമന്ത്രി ആ ചടങ്ങിൽ ഉണ്ടായിരുന്നു. അന്ന് ഒരിടത്തും ഇങ്ങനെയൊരു ചിത്രമുണ്ടായിരുന്നില്ല. ഭരണഘടനാപരമായി ഉത്തരവാദിത്വം നിറവേറ്റാൻ ബാധ്യതപ്പെട്ടയാളാണ് ഗവർണർ. ഇതിനുമുന്പ് ഗുരുമൂർത്തിയുടെ പ്രഭാഷണം രാജ്ഭവൻ സംഘടിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
രാജ്ഭവൻ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ പാടില്ലാത്തതാണ്. രാജ്ഭവൻ അവിടെയുള്ള ഏതെങ്കിലും ഒരാളുടേതല്ല, എല്ലാവരുടേതുമാണ്. അങ്ങേയറ്റം മോശപ്പെട്ട കാര്യമാണുണ്ടായത്.
അത്തമൊരു രീതിക്ക് വഴങ്ങുക എന്നു പറയുന്നത് മതനിരപേക്ഷ കേരളത്തിന് നല്ല സന്ദേശമല്ല കൊടുക്കുന്നത്. മതനിരപേക്ഷതയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള കാലത്താണ് നാം നിൽക്കുന്നത്. അതുകൊണ്ടുതന്നെയാണ് അങ്ങനെയൊരു ചടങ്ങ് നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. അത് സർക്കാരിന്റെ പൊതുനിലപാടാണെന്നും മന്ത്രി പറഞ്ഞു.