കൊന്പുകോർത്ത് ഗവർണറും സർക്കാരും
Friday, June 6, 2025 2:33 AM IST
സാബു ജോണ്
തിരുവനന്തപുരം: ഇതു വരെ സൗഹൃദത്തിന്റെ വഴിയിലൂടെ നീങ്ങിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും സംസ്ഥാന സർക്കാരും ആദ്യമായി കൊന്പു കോർത്തു. രാജ്ഭവനിലെ വേദിയിൽ സ്ഥാപിച്ച കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിന്റെ പേരിലായിരുന്നു ഗവർണറും സർക്കാരും തമ്മിൽ അടി കൂടിയത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി സർക്കാരുമായി ഇണങ്ങിയും പിണങ്ങിയുമുള്ള ആ കാലയളവ് സംഭവബഹുലമായിരുന്നു. ഗവർണർ സർക്കാരിനെതിരെ പൊട്ടിത്തെറിക്കുന്നതും സർക്കാരിനെ പല വിഷയങ്ങളിലും മുൾമുനയിൽ നിർത്തുന്നതും പതിവായിരുന്നു.
ആരിഫ് മുഹമ്മദ് ഖാനു ശേഷം പുതിയ ഗവർണർ എത്തിയപ്പോൾ ഏറ്റുമുട്ടലിന്റെ സമീപനമല്ല സംസ്ഥാന സർക്കാർ തുടക്കത്തിലേ സ്വീകരിച്ചത്. എങ്ങനെയും പ്രശ്നങ്ങളില്ലാതെ പോകുന്നതാണു ഗുണകരം എന്ന ചിന്ത സർക്കാരിലും രാഷ്ട്രീയ നേതൃത്വത്തിലുമുണ്ടായിരുന്നു.
തുടക്കത്തിൽ ഗവർണർ അർലേക്കറും സർക്കാരിനു ശുഭപ്രതീക്ഷയാണു നൽകിയത്. ഡൽഹിയിൽ ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയനു വിരുന്നൊരുക്കിയതും പിണറായിയുടെ ജന്മദിനത്തിൽ ഗവർണർ ക്ലിഫ് ഹൗസിലെത്തി ആശംസകൾ കൈമാറിയതും സർക്കാരിനും ശുഭസൂചന നൽകി. ഈ വിരുന്നു പക്ഷേ കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറി. ബിജെപി, സിപിഎം ബാന്ധവത്തിനുള്ള പാലമായി ഗവർണർ മാറുന്നു എന്നു പ്രതിപക്ഷം ആരോപിച്ചു.
സിന്തൂർ ഓപ്പറേഷനു ശേഷം രാജ്ഭവനിൽ ആർഎസ്എസ് പ്രമുഖനായ എസ്. ഗുരുമൂർത്തിയെ ക്ഷണിച്ചുവരുത്തി പ്രഭാഷണം നടത്തിയതിൽ ഭരണപക്ഷത്തിന് അമർഷമുണ്ടായിരുന്നെങ്കിലും അവർ പ്രതിഷേധം കടുപ്പിച്ചില്ല. ഏറെ ദിവസത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ചോദ്യത്തിനു മറുപടിയായി, ഗവർണറുടെ നടപടിയെ മുഖ്യമന്ത്രി വിമർശിച്ചെങ്കിലും അതിനു പതിവ് ഇടതുവിമർശനത്തിന്റെ മൂർച്ചയുണ്ടായിരുന്നില്ല. പ്രകോപിപ്പിക്കേണ്ട എന്നായിരുന്നു തീരുമാനം.
ഗുരുമൂർത്തിയെ പങ്കെടുപ്പിച്ചതിനെതിരേ ശക്തമായി രംഗത്തുവന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു. ഭരണഘടനാ സ്ഥാപനമായ രാജ്ഭവനിൽ ആർഎസ്എസ് നേതാവിനെ കൊണ്ടുവന്നു മുൻ പ്രധാനമന്ത്രിമാരെ ആക്ഷേപിക്കാൻ ഇടം കൊടുത്തതിനെ സതീശൻ രൂക്ഷമായി വിമർശിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ അത്ര ആവേശം കാട്ടിയില്ല.
ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചിരിക്കുന്നതു സംബന്ധിച്ച് തലേദിവസം രാജ്ഭവനിൽ പോയ ഉദ്യോഗസ്ഥരാണ് കൃഷിമന്ത്രിയുടെ ഓഫീസിൽ വിവരം നൽകിയത്. ഇക്കാര്യം ഓഫീസ് ജീവനക്കാർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
മന്ത്രി പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ശ്രദ്ധയിൽ ഈ വിവരം കൊണ്ടു വന്നു. പരിപാടിയിൽ പങ്കെടുക്കേണ്ടെന്നു ബിനോയ് വിശ്വം നിർദേശിച്ചതിനെത്തുടർന്ന് മന്ത്രി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നു. പാർട്ടി നിർദേശം അനുസരിച്ചു തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
ചിത്രത്തെ സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് മന്ത്രിയുടെ ഓഫീസ് രാജ്ഭവനുമായി ബന്ധപ്പെട്ട് എതിർപ്പ് അറിയിച്ചു. സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഇങ്ങനെയൊരു ചിത്രം വയ്ക്കാൻ പാടില്ലെന്ന നിലപാടറിയിച്ചു. എന്നാൽ രാജ്ഭവനിലെ കാര്യം താൻ തീരുമാനിച്ചുകൊള്ളാം എന്ന ഉറച്ച നിലപാട് ഗവർണർ സ്വീകരിച്ചു എന്നാണ് അറിയാൻ സാധിച്ചത്.
മന്ത്രിയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് സിപിഎം, സിപിഐ നേതാക്കൾ രംഗത്തു വന്നു. ഭാരതാംബയെ അല്ല, മറിച്ച് ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടി പിടിച്ച ചിത്രം ഭരണഘടനാ സ്ഥാപനമായ രാജ്ഭവനിൽ ഉപയോഗിച്ചതിനെയാണു തങ്ങൾ എതിർത്തതെന്ന് ഇവർ വ്യക്തമാക്കി.
രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനമാക്കാൻ പറ്റില്ലെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി പി. പ്രസാദിനെ പിന്തുണച്ചു. ഗുരുമൂർത്തി രാജ്ഭവനിലെ പ്രഭാഷണത്തിൽ മുൻ പ്രധാനമന്ത്രിമാരെ അനാദരിച്ചു സംസാരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനോ മറ്റു നേതാക്കളോ ഒരക്ഷരം മിണ്ടിയില്ലെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവർണർക്കെതിരേ സംസാരിക്കാൻ പോലും മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കും ഭയമാണെന്നും സതീശൻ പരിഹസിച്ചു.
ഗവർണർ-സർക്കാർ ഉരസൽ ഒറ്റപ്പെട്ട സംഭവമായി അവസാനിക്കുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ ആകാനായിരിക്കും സംസ്ഥാന സർക്കാരിനു താത്പര്യം.