ഭൂമിക്കു കരുതലാകാൻ ചെറുകൈകള്‍ ഒരുക്കിയ വിത്തുണ്ടകള്‍
Thursday, June 5, 2025 3:25 AM IST
റെജി ജോസഫ്
കോട്ടയം: വാഴൂര്‍ ഉള്ളായം യുപി സ്കൂളിലെ കുഞ്ഞിക്കൈകള്‍ വരാന്തയിലിരുന്നു മണ്ണു കുഴച്ച് ഉരുട്ടി കളിക്കുകയല്ല, മറിച്ച് നാളത്തെ ഭൂമിക്കായി കരുതലൊരുക്കുകയാണ്. കൊഴുക്കട്ടപോലെ ഉരുട്ടിയ ചെളിമണ്ണിനുള്ളില് വിത്തുകളാണ്.
അവധിക്കാലത്ത് പെറുക്കി വച്ച ഞാവല്‍, മാവ്, കശുമാവ്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളുടെ വിത്തുകള്‍ ഉരുളയില്‍ കുത്തിനിറയ്ക്കുമ്പോള്‍ ഇത് വിത്തുണ്ടയായി മാറും. പത്തു വിത്തുണ്ടകള്‍ ചുറ്റുവട്ടത്തേക്കെറിഞ്ഞാല് പത്താം വര്‍ഷം അവിടമൊരു കുട്ടിവനമായി മാറുമെന്നാണ് കുട്ടികള്‍ പഠിച്ചിരിക്കുന്നത്.
ഉള്ളായം സ്കൂളില്‍ അധ്യാപകരുടെ കരുതലില്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ ആയിരം വിത്തുണ്ടകള്‍ അടുത്തയാഴ്ച വനംവകുപ്പിന് കൈമാറും. വനപാലകര്‍ വിത്തൂട്ട് എന്ന പേരില്‍ വിത്തുണ്ടകള്‍ ഉള്‍വനങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ കാടു നിറയെ മാവും കശുമാവും പ്ലാവുമൊക്കെ ഭാവിയില്‍ മരവും ഫലവുമായി മാറും. പരിസ്ഥിതിയെ പോഷിപ്പിക്കാനും വന്യമൃഗങ്ങളുടെ നാടിറക്കം ചെറുക്കാനും വിത്തുണ്ടകള്ക്കാവുമെന്നാണ് പ്രതീക്ഷ.
അഞ്ച് മുതല്‍ ഏഴുവരെ ക്ലാസുകളിലെ 57 കുട്ടികളുടെയും അവരുടെ അധ്യാപകരുടെയും കൂട്ടായ ശ്രമമാണ് വിത്തുണ്ടകള്‍. മണ്ണു കിളച്ചുകോരി അരിച്ച് പച്ചച്ചാണകവും കമ്പോസ്റ്റും ചേര്‍ത്ത് കുഴച്ചുരുട്ടി അതില്‍ വിരല്ക്കുഴികളിട്ട് വിത്തുകള്‍ നിറയ്ക്കും. ഒരു ഉരുളയില്‍ ഒരിനം വിത്തു മാത്രമേ ചേര്‍ക്കൂ.
ഇക്കൊല്ലം പതിനായിരം വിത്തുണ്ടകളുണ്ടാക്കി വനത്തിനും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സമ്മാനിക്കാനാണ് കുട്ടികളുടെ ആഗ്രഹം. വിത്തുകള്‍ മുളച്ചുവരുമ്പോള്‍ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ വിത്തുണ്ടയില്ത്തന്നെ ഉള്ളതിനാല്‍ തൈകള്‍ കരുത്തോടെ വനത്തിന്റെ ആവൃതിക്കുള്ളില്‍ തഴച്ചുവളരും.
വൃക്ഷ-പരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോ ഓർഡിനേറ്റര്‍ ഗോപകുമാര്‍ കങ്ങഴ, പരിസ്ഥിതി പ്രവര്ത്തകന് കെ. ബിനു, കെ.ജി. ശ്രീലേഖ ടീച്ചര്‍ എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.
വനങ്ങളിലേക്ക് വലിച്ചെറിയുന്ന വിത്തുണ്ടകള്‍ക്ക് ഭാവി അതിജീവനത്തിന്റെ വേരുകള്‍ ഉറപ്പിക്കാമാവുമെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. വനത്തിന്റെ ആവാസ്ഥവ്യവസ്ഥയെ തകര്‍ക്കുന്ന മഞ്ഞക്കൊന്ന, അക്കേഷ്യ, യൂക്കാലി എന്നിവയുടെ അതിവ്യാപനം വനങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും വെല്ലുവിളിയായിട്ടുണ്ട്. അധിനിവേശസസ്യങ്ങള്ക്കൊപ്പം ആഗോളതാപനം, വേനല്‍, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങളും വര്‍ധിച്ചു. ഒരു വിത്തുണ്ടയില്‍ ഒരേയിനത്തില്‍ പെട്ട ആറേഴു വിത്തുകളുണ്ടാകും.
വിത്തുകളെ മണ്ണും വളവും കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതിനാല്‍ ഇത് മണ്ണില്‍ ഇടുമ്പോള്‍ പ്രാണികളും മറ്റും നശിപ്പിക്കുകയില്ല. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും ഇവയെ ബാധിക്കില്ല. അതിനാല്‍ വിത്തുകള്‍ മുളച്ച്, വേരുകള്‍ മണ്ണിലേക്കിറങ്ങി അവിടെ മരമായും സസ്യങ്ങളായും വളര്‍ന്ന് വനത്തെ കൂടുതല്‍ പോഷിപ്പിക്കും.
ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്ര പ്രത്യേകതകള്‍ അനുസരിച്ചായിരിക്കും വിത്തുണ്ടകള്‍ നിക്ഷേപിക്കുക. പുല്‍മേടുകളിലും കുന്നുകളിലും ഉള്‍വനങ്ങളിലും നിക്ഷേപിക്കാന്‍ വനംവകുപ്പ് ഡ്രോണുകളുടെയും സൈനിക ഹെലികോപ്റ്ററുകളുടെയും സാധ്യത തേടുകയാണ്. പുരാതന ഈജിപ്തില്‍ തുടക്കമിട്ട വിത്തുണ്ട പില്ക്കാലത്ത് ജാപ്പനീസ് പ്രകൃതി കൃഷി പ്രചാരകനായ മസനോബു ഫുകുവോക്ക ആഗോള തലത്തില്‍ പ്രചരിപ്പിച്ചു.