‘നവകർഷക കേരളം’ സംവാദം നാളെ
Thursday, June 5, 2025 3:25 AM IST
കോട്ടയം: ദീപികയുടെ ആഭിമുഖ്യത്തിൽ ഭരണകർത്താക്കളെയും വിദഗ്ധരെയും കർഷകരെയുമെല്ലാം ഏകോപിപ്പിച്ച് നവകർഷക കേരളത്തിനായി സംഘടിപ്പിക്കുന്ന സംവാദം നാളെ നടക്കും. കോട്ടയം എസ്എച്ച് മൗണ്ടിലുള്ള വിൻസെൻഷ്യൻ പ്രൊവിൻഷ്യൽ ഹൗസ് കോൺഫറൻസ് ഹാളിൽ ഉച്ചകഴിഞ്ഞ് 2.30നാണ് സംവാദം.
കേരളത്തിന്റെ മൊത്തം മൂല്യവർധനവിൽ (ജിഎസ്വിഎ) കാർഷിക മേഖലയുടെ വിഹിതം തുടർച്ചയായി ഇടിയുന്ന പ്രവണതയാണ് കാണിക്കുന്നത്.
2014-15ൽ 11.92 ശതമാനമായിരുന്നത് 2023-24ൽ 8.3 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്നാണ് 2024ലെ സാമ്പത്തിക അവലോകനത്തിൽ വ്യക്തമാകുന്നത്. 2019ലെ നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്തെ 33.2 ശതമാനം ഗ്രാമീണ കുടുംബങ്ങളും കാർഷിക കുടുംബങ്ങളാണ്. പരമ്പരാഗത കൃഷികൾ പലതും വലിയ പ്രതിസന്ധിയിലുമാണ്.
ഇത്തരം സാഹചര്യത്തിൽ കാർഷിക മേഖലയുടെ തകർച്ച കേരളത്തിന്റെ ഗ്രാമീണ മേഖലയിൽ ചെറുതല്ലാത്ത ആഘാതമേൽപ്പിച്ചിട്ടുണ്ട്. ഇതിനു പരിഹാരം കണ്ടെത്തേണ്ടത് കൂട്ടായ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു.
ഭരണകർത്താക്കളും വിദഗ്ധരും കർഷകരുമെല്ലാം കൈകോർത്താൽ കാർഷിക സമൃദ്ധിയുടെ പൂർവകാലം തിരിച്ചുപിടിക്കാമെന്നതാണ് യാഥാർഥ്യം. ഈ ലക്ഷ്യത്തിനായാണ് കാർഷികകേരളത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്ന ദീപിക നവകേരളത്തിൽ കാർഷികമേഖലയുടെ നവനിർമിതിക്കായി നവകർഷക കേരളം-സംവാദം സംഘടിപ്പിക്കുന്നതെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടും ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിലും അറിയിച്ചു.
സംവാദത്തിൽ മന്ത്രിമാരായ വി.എൻ. വാസവൻ, കെ. കൃഷ്ണൻകുട്ടി, പി. പ്രസാദ്, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സി.കെ. ആശ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർമാരായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, അഡ്വ. വി.സി. സെബാസ്റ്റ്യൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവരും ശാസ്ത്രജ്ഞരും കാർഷികമേഖലയിലെ വിദഗ്ധരും കർഷക പ്രതിനിധികളും പങ്കെടുക്കും. ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ മോഡറേറ്ററായിരിക്കും.