രാജ്ഭവനിലെ ഭാരതാംബ ചിത്രം; പരിപാടി ഉപേക്ഷിച്ച് കൃഷിമന്ത്രിയും വകുപ്പും
Friday, June 6, 2025 2:33 AM IST
തിരുവനന്തപുരം: രാജ്ഭവനിലെ സെൻട്രൽ ഹാളിൽ സ്ഥാപിച്ച ഭാരത മാതാവിന്റെ ചിത്രത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കൃഷിവകുപ്പ് രാജ് ഭവനിൽ നടത്താനിരുന്ന പരിസ്ഥിതിദിനാചരണ പരിപാടിയിൽനിന്ന് കൃഷിമന്ത്രി പി. പ്രസാദ് പിന്മാറി.
പിന്നീട് കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാചരണ പരിപാടികൾ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രിയും സംസ്ഥാന സർക്കാർ പ്രതിനിധികളും പിന്മാറിയെങ്കിലും രാജ്ഭവനിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ നടത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു.
രാജ്ഭവനിലെ പ്രധാന ഹാളിന്റെ വേദിയിൽ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ ചിത്രം ആർഎസ്എസ് പരിപാടികൾക്ക് ഉപയോഗിക്കുന്ന കാവിക്കൊടി പിടിച്ച ചിത്രമാണെന്ന അഭിപ്രായമുണ്ടായി. ഇതേത്തുടർന്ന് ചിത്രം മാറ്റണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ തയാറായില്ല. തുടർന്ന് കൃഷിമന്ത്രി പരിപാടി ഉപേക്ഷിക്കുകയായിരുന്നു. രാവിലെ ഒന്പതിനു രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി നടക്കുന്നതിനാൽ ഇന്നലെ രാവിലെ ഒന്പതിനു ചേരേണ്ടിയിരുന്ന മന്ത്രിസഭായോഗം 11 ലേക്കു മാറ്റിയിരുന്നു.
ബുധനാഴ്ച വൈകുന്നേരം മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പരിപാടിയുടെ ഏകോപനത്തിനായി രാജ്ഭവനിൽ എത്തിയപ്പോഴായിരുന്നു ചിത്രം ശ്രദ്ധയിൽ പെട്ടത്. ഇക്കാര്യം ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിക്കുകയും ചെയ്തു. പിന്നീട് ചിത്രം ഗവർണറുടെ ഓഫീസ് മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കുകയും ഈ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
രാജ്ഭവനിലെ പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃഷിമന്ത്രി പി. പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് കൃഷിവകുപ്പ് പരിപാടി റദ്ദാക്കുകയും ദർബാർ ഹാളിൽ പരിപാടി സംഘടിപ്പിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തത്. ദർബാർ ഹാളിലെ പരിപാടിയിൽ പങ്കെടുക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു.