കോഴിക്കോട് ഓർഗൻ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദ്ധതിരേഖയ്ക്കു മന്ത്രിസഭയുടെ അനുമതി
Friday, June 6, 2025 1:02 AM IST
തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട ചികിത്സയും പരിശീലനവും ഗവേഷണവും അടക്കമുള്ള പ്രവർത്തനങ്ങൾ ഒരുകുടക്കീഴിലാക്കുന്നതിന് കോഴിക്കോട് കേന്ദ്രമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി രേഖ മന്ത്രിസഭ അംഗീകരിച്ചു. 643.88 കോടി രൂപ ചെലവിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് സ്ഥാപിക്കുക.
വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന പ്രത്യേക സ്ഥാപനമായിരിക്കും ഇതെന്നും നിർമാണം ഉടൻ തുടങ്ങുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സ, അധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകുക.
കോഴിക്കോട് ചേവായൂരിൽ 20 ഏക്കറിലാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
ആറ് നിലകളുള്ള നാല് ബ്ലോക്കുകളുണ്ടാകും. 219 ജനറൽ കിടക്കകൾ, 42 പ്രത്യേക വാർഡ് കിടക്കകൾ, 58 ഐസിയു കിടക്കകൾ, 83 എച്ച്ഡിയു കിടക്കകൾ, 16 ഓപ്പറേഷൻ റൂമുകൾ, ഡയാലിസിസ് സെന്റർ, ട്രാൻസ്പ്ലാന്റേഷൻ ഗവേഷണ കേന്ദ്രം എന്നിവയുൾപ്പെടെ 510 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഒന്നാം ഘട്ടത്തിൽ 330 കിടക്കകളും 10 ഓപ്പറേഷൻ തിയറ്ററുകളും രണ്ടാം ഘട്ടത്തിൽ 180 കിടക്കകളും ആറ് ഓപ്പറേഷൻ തിയറ്ററുകളും സജ്ജമാക്കും.ആദ്യ ഘട്ടത്തിൽ 14 സ്പെഷാലിറ്റി വിഭാഗങ്ങളും രണ്ടാം ഘട്ടത്തിൽ ഏഴ് സ്പെഷാലിറ്റി വിഭാഗങ്ങളും ഉണ്ടാകും. അധ്യാപനത്തിനും പ്രാധാന്യം നൽകും. 31 അക്കാദമിക് കോഴ്സുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
കോർണിയ, വൃക്ക, കരൾ, കുടൽ, പാൻക്രിയാസ്, ഹൃദയം, ശ്വാസകോശം, മജ്ജ, സോഫ്റ്റ് ടിഷ്യൂ, കൈകൾ, അസ്ഥി എന്നിവ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ചികിത്സാ സേവനങ്ങൾ ഈ സെന്ററിലൂടെ സാധ്യമാകും.
സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നത്.
അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേരത്തേ കെസോട്ടോ രൂപീകരിച്ചിരുന്നു. ഇതുകൂടാതെയാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.