ഭൂപതിവു ചട്ടഭേദഗതി; ജൂണ് അവസാനത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും
Friday, June 6, 2025 2:33 AM IST
കെ. ഇന്ദ്രജിത്ത്
തിരുവന്തപുരം: ഇടുക്കി ജില്ലയിലേത് അടക്കമുള്ള ഭൂപ്രശ്നം പരിഹരിക്കാനുള്ള ഭൂ പതിവു ചട്ടഭേദഗതി നിലന്പൂർ ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തും.
റവന്യു വകുപ്പ് തയാറാക്കിയ അന്തിമ ചട്ട ഭേദഗതിയിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല ചർച്ചയിൽ നിയമപരമായ നേരിയ പിശകുകകൾ പരിഹരിക്കാൻ നിയമവകുപ്പിനു വിട്ടു.
നിയമ മന്ത്രി, നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ എന്നിവർ പറഞ്ഞ ഭേദഗതികൾ ഉൾപ്പെടുത്തി വേഗത്തിൽ റവന്യു വകുപ്പിനു തിരികെ നൽകാനാണു നിയമ വകുപ്പിനോടു നിർദേശിച്ചിട്ടുള്ളത്.
കാർഷിക ആവശ്യത്തിനായി പട്ടയം അനുവദിച്ച ഭൂമിയിൽ താമസിക്കാനായി വീടുകൾ നിർമിച്ചവർക്കു ക്രമപ്പെടുത്തി നൽകാനുള്ള വ്യവസ്ഥകൾ അന്തിമ ചട്ടഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന. വീടുകളുടെ വിസ്തീർണം പരിഗണിക്കാതെ വലിയ വീടുകളും ഇളവു നൽകുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യാപാര-വാണിജ്യ ആവശ്യത്തിനായുള്ള കെട്ടിടങ്ങൾ നിർമിച്ചവർക്ക് നിശ്ചിത ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് തുക ഈടാക്കി ക്രമപ്പെടുത്താനും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
വ്യാപാര- വാണിജ്യ ആവശ്യങ്ങൾക്കായി പട്ടയ ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ചവർക്ക് വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ പല സ്ലാബുകളായി തിരിച്ചു പിഴത്തുക ഈടാക്കി ക്രമപ്പെടുത്താനാണ് അവസരം ഒരുക്കുന്നത്.
സർക്കാരിന് ഇതുവഴി വലിയ തുക ഖജനാവിലേക്ക് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ, സ്കൂളുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയവ സൗജന്യമായി ക്രമപ്പെടുത്താനാണ് റവന്യു വകുപ്പിന്റെ അന്തിമ ഭൂപതിവു ചട്ടഭേദഗതിയിൽ നിർദേശിക്കുന്നത്.
ഇടുക്കിയിലും മറ്റും പതിറ്റാണ്ടുകൾക്കു മുൻപു കാർഷിക ആവശ്യത്തിനു ലഭിച്ച പട്ടയം ഉപജീവനാവശ്യത്തിനായി വിനിയോഗിച്ചിരുന്നു. തരംമാറ്റിയ പട്ടയങ്ങൾ റദ്ദാക്കാനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തിയാണ് ചട്ടഭേദഗതി വരുന്നത്.
2023 ൽ ഇത്തരം ആവശ്യത്തിനായി ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു. ഇതിന് അനുബന്ധമായാണ് പുതുക്കിയ ചട്ടഭേദഗതി കൊണ്ടുവരുന്നത്. നിയമത്തിന്റെ പ്രാബല്യത്തീയതി മുതലുള്ള നിയമലംഘനങ്ങൾ ക്രമീകരിക്കും വിധമാണ് ചട്ടത്തിന്റെ കരട് തയാറാക്കിയിട്ടുള്ളത്. റവന്യു മന്ത്രി കെ.രാജൻ, ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.