അട്ടപ്പാടിയുടെ സസ്യസന്പത്തിനെ അറിയാം, ഹോർത്തൂസ് ട്രൈബലിക്കസിലൂടെ...
Thursday, June 5, 2025 2:29 AM IST
എം.വി. വസന്ത്
പാലക്കാട്: ഹോർത്തൂസ് മലബാറിക്കസ് എന്ന് എല്ലാവരും കേട്ടിരിക്കും. പുതിയതൊന്ന് ഉടൻ പുറത്തിറങ്ങുന്നുണ്ട് - ഹോർത്തൂസ് ട്രൈബലിക്കസ്. കേരളത്തിലെ എഴുനൂറിലധികം സസ്യലതാദികളെക്കുറിച്ചു പതിനേഴാംനൂറ്റാണ്ടിൽ ലത്തീൻഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ് (മലബാറിന്റെ ഉദ്യാനം).
കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് മലബാറിക്കസ് തയാറാക്കിയത്. 1678 മുതൽ 1703 വരെ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽനിന്ന് 12 വാല്യങ്ങളിലായി പുറത്തിറക്കിയ മഹത്തായ സസ്യശാസ്ത്രഗ്രന്ഥമാണിത്.
ഇതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് അട്ടപ്പാടിയുടെ സസ്യസന്പത്തിനെക്കുറിച്ചു പുതിയ ഗ്രന്ഥമിറങ്ങുന്നു; അതാണ് ഹോർത്തൂസ് ട്രൈബലിക്കസ്. സാന്പത്തികശാസ്ത്ര ഗവേഷകനും ചരിത്രാന്വേഷിയും അട്ടപ്പാടിയിൽ 13 വർഷമായി സ്വതന്ത്രഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നയാളുമായ തൃശൂർ തളിക്കുളം സ്വദേശി ഡോ.എ.ഡി. മണികണ്ഠനാണു ഗ്രന്ഥകാരൻ. അട്ടപ്പാടിയുടെ തനതുപാരന്പര്യ ആദിവാസി ചികിത്സാരീതികളിൽ ഉപയോഗിച്ചുവരുന്ന ഔഷധസസ്യങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
അട്ടപ്പാടി താഴ്വരയിലെ ഔഷധഗുണമുള്ള അഞ്ഞൂറോളം സസ്യങ്ങളെ പുസ്തകത്തിലൂടെ പരിചയപ്പെടുത്തും. പാടക്കിഴങ്ങ്, കാട്ടുവെണ്ട, കറവേനമരം, കാട്ടുജീരകം, വള്ളിപ്പാല, ആനച്ചുണ്ട, നീലഉമ്മം, നിത്യപുഷ്പിണി അടക്കം അട്ടപ്പാടിയിലെ അഞ്ഞൂറോളം സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലുണ്ട്.
ആദിവാസിവിഭാഗത്തിൽപ്പെട്ടവർ നൽകിയ ഔഷധച്ചെടികളുടെ പേരുകളാണു പ്രധാനമായും ഉൾപ്പെടുത്തിരിക്കുന്നത്. അട്ടപ്പാടിയിൽനിന്ന് അന്യംനിന്നുപോകുന്ന ആദിവാസി പാരന്പര്യ സസ്യവിജ്ഞാനത്തെയും വൈദ്യവിജ്ഞാനത്തെയും കണ്ടെത്തുക, ശേഖരിക്കുക, സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹോർത്തൂസ് ട്രൈബലിക്കസിലൂടെ ലക്ഷ്യമിട്ടതെന്നു ഡോ. മണികണ്ഠൻ പറഞ്ഞു. തന്റെ പഠനറിപ്പോർട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമത്തിലാണ് മണികണ്ഠൻ.
ആദിവാസിവിഭാഗങ്ങളിലുള്ള പരന്പരാഗത വൈദ്യന്മാരുടെ ജീവിതമാർഗം കൂടുതൽ സുരക്ഷിതമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഹോർത്തൂസ് ട്രൈബലിക്കസ് പുസ്തകമായി അടുത്തുതന്നെ പുറത്തിറങ്ങും.
അട്ടപ്പാടി മേഖലയിൽ 13 വർഷത്തോളമായി ഗവേഷണരംഗത്തുള്ള ഡോ. മണികണ്ഠന്റെ വിവിധ പഠനങ്ങളും ശ്രദ്ധേയമാണ്. 2300 വർഷത്തിലധികം പഴക്കമുള്ള പുരാവസ്തുശേഷിപ്പുകൾ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലെ ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ കണ്ടെത്തിയ പലതും ഷോളയൂർ പഞ്ചായത്ത് ഓഫീസിലെ മുറിയിൽ ശേഖരിച്ചിട്ടുണ്ട്. ഇതിനു ചുവടുപിടിച്ച് പൈതൃക മ്യൂസിയം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണു ഷോളയൂർ പഞ്ചായത്ത്.
മ്യൂസിയംമന്ത്രിയുടെ പ്രത്യേക പഠനസംഘവും പുരാവസ്തുവകുപ്പുമെല്ലാം അട്ടപ്പാടിയിൽ പഠനം തുടങ്ങിക്കഴിഞ്ഞു.
അട്ടപ്പാടി ദേശത്തിന്റെ കാലപ്പഴക്കവും ആദിവാസിജനവിഭാഗത്തിന്റെ അറിയാക്കഥകളുമെല്ലാം പുറംലോകത്തെത്തിക്കാൻ ഇതിനകം ഡോ. മണികണ്ഠനു കഴിഞ്ഞിട്ടുണ്ട്. അട്ടപ്പാടിയെക്കുറിച്ചു വിവിധ വിഷയങ്ങളിൽ നിരവധി പഠനഗവേഷണങ്ങളും പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഹോർത്തൂസ് ട്രൈബലിക്കസെന്ന തന്റെ പുത്തൻ ഗവേഷണഫലം മണ്മറഞ്ഞേക്കാവുന്ന ആദിവാസി അറിവുകളെ ഉയർത്തിക്കൊണ്ടുവരണമെന്ന പരിസ്ഥിതിദിനത്തിലെ ഓർമപ്പെടുത്തലാണെന്നും ഡോ. മണികണ്ഠൻ പറയുന്നു.
ഹോർത്തൂസ് ട്രൈബലിക്കസിലെ കണ്ടെത്തലുകളായ ഔഷധസസ്യങ്ങളെ ഇന്നു പരിസ്ഥിതിദിനത്തിൽ അട്ടപ്പാടി കൂക്കംപാളയം യുപി സ്കൂളിലെ കുട്ടികൾക്കു പരിചയപ്പെടുത്തുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്.