ബോബി ചെമ്മണൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചു
Thursday, June 5, 2025 2:29 AM IST
കൊച്ചി: നടിയെ അധിക്ഷേപിച്ചെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ബോബി ചെമ്മണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നാണ് 500 ലധികം പേജുകളുള്ള കുറ്റപത്രത്തില്‍ പറയുന്നത്. അധിക്ഷേപ പരാമര്‍ശം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കുറ്റപത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്. സാക്ഷിമൊഴികളും നടിയുടെ രഹസ്യമൊഴിയുമെല്ലാം ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
നടി നല്കിയ പരാതിയിലാണ് പോലീസ് ബോബിക്കെതിരേ കേസെടുത്ത് അറസ്റ്റു ചെയ്തത്. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജനുവരി എട്ടിനാണ് നടിയുടെ പരാതിയില്‍ ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്തത്.
വയനാട് മേപ്പാടിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് എറണാകുളത്ത് എത്തിച്ചായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, പിന്തുടര്ന്ന് ശല്യംചെയ്തതിന് ബിഎന്‍എസ്. 78, ഐടി ആക്ട് എന്നീ കുറ്റങ്ങളാണ് ബോബിക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
ബോബിക്ക് കോടതി ആദ്യം ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ അഞ്ചു ദിവസം ജയിലില്‍ കഴിഞ്ഞ ബോബി പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയെങ്കിലും ജയിലില്‍ തുടര്‍ന്നത് വിവാദമായി. ഇതില്‍ ഹൈക്കോടതി ഇടപെടുകയും ശാസിക്കുകയും ചെയ്തിരുന്നു.
പരാതി നല്‍കുന്നതിന് മുമ്പ് നടി ഫോണില്‍ പരാതിക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.