കോടതി ഉത്തരവ് നടപ്പാക്കാതെ നിയമനടപടി: സര്‍ക്കാരിന് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി
Thursday, June 5, 2025 2:29 AM IST
കൊച്ചി: കോടതി ഉത്തരവുകള്‍ നടപ്പാക്കാതെ നിയമ നടപടികളുമായെത്തിയ സര്‍ക്കാരിന് 25,000 രൂപയുടെ പിഴയിട്ട് ഹൈക്കോടതി.
അനാവശ്യ നിയമ നടപടികളിലൂടെ, ഭൂമി തരംമാറ്റത്തിന് അപേക്ഷ നല്കിയ ആളെ ദ്രോഹിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന വിമര്‍ശനത്തോടെയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി.എം. മനോജ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പുനഃപരിശോധിക്കാന്‍ തൃശൂര്‍ ലാന്‍ഡ് റിക്കാര്‍ഡ്സ് വിഭാഗം തഹസില്‍ദാരും സര്‍ക്കാരും നല്കിയ അപ്പീലുകള്‍ കോടതി തള്ളി.
ഹർജിക്കാരായ മരടിലെ മാനാഞ്ചിറ ടൗണ്‍ഷിപ്പ് കോംപ്ലക്സ് ലിമിറ്റഡിന് തൃശൂര്‍ ജില്ലയില്‍ മരത്താക്കരയിലുള്ള നികത്തുഭൂമിയുടെ രേഖയില്‍ ‘പാടം’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുമൂലം ബാങ്ക് വായ്പയ്ക്ക് പണയപ്പെടുത്താനാവാതിരുന്നതിനെ തുടര്‍ന്ന് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു.
2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പ്രാബല്യത്തില്‍ വരും മുമ്പ് അധികൃതരുടെ അനുമതിയോടെ നികത്തിയ സ്ഥലമാണെന്ന വാദം അംഗീകരിച്ച സിംഗിള്‍ ബെഞ്ച്, ‘പുരയിടം’ ആക്കി രേഖ നല്കാന് ഉത്തരവിട്ടു. എന്നാല്‍, ‘തരംമാറ്റിയ ഭൂമി’ എന്നാണ് തഹസില്‍ദാര്‍ രേഖപ്പെടുത്തി നല്‍കിയത്. ഇതിനെതിരേ കോടതിയെ സമീപിച്ച ഹര്ജിക്കാരന് മറ്റൊരു സിംഗിള്‍ബെഞ്ച് അനുകൂല ഉത്തരവ് നല്കി.
ഇതിനെതിരേ തഹസീല്‍ദാറും സര്‍ക്കാരും പുനഃപരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും തഹസില്‍ദാറുടെ ഭാഗത്തു നിന്നുണ്ടായ നടപടിയും തുടര്‍ നടപടികളും കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് കോടതി വിമര്‍ശിച്ചു. ഈ നടപടിയോട് ഒരു തരത്തിലും യോജിക്കാനാവില്ല. ഉത്തരവ് ലംഘിച്ചവരെ പിന്തുണച്ച് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്കിയതും അനുചിതമായി.
തഹസില്‍ദാര്‍ക്കെതിരേ സിംഗിള്‍ബെഞ്ച് കോടതിയലക്ഷ്യ നടപടി തുടങ്ങിയതിനാല്‍ വിശദാംശങ്ങളിലേക്ക് കൂടുതല്‍ കടക്കുന്നില്ല. തഹസില്‍ദാരുടെ ഭാഗത്ത് നിന്നാണ് കൃത്യവിലോപം ഉണ്ടായതെന്ന് ബോധ്യപ്പെട്ടാല്‍ പിഴത്തുക അദ്ദേഹത്തില്‍നിന്ന് സര്‍ക്കാരിന് ഈടാക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.