തകര്‍ന്ന ദേശീയപാത ഉന്നത നിലവാരത്തിൽ പുതുക്കിപ്പണിയണം: ഹൈക്കോടതി
Friday, June 6, 2025 2:33 AM IST
കൊച്ചി: മലപ്പുറം കൂരിയാട് അടക്കം നിര്‍മാണത്തിനിടെ തകര്‍ന്ന ദേശീയപാത ഉന്നത നിലവാരത്തോടെ പുതുക്കിപ്പണിയുന്നതിനാണ് പ്രാധാന്യം നല്കേണ്ടതെന്നു ഹൈക്കോടതി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുമ്പോള്‍ പരസ്പരമുള്ള പഴിചാരല്‍ അപ്രസക്തമാണ്.
ശാസ്ത്രീയമായും സമയബന്ധിതമായും പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ദേശീയപാതാ അഥോറിറ്റിയോട് നിര്‍ദേശിച്ചു.
കൂരിയാട് അടക്കം ഹൈവേ ഇടിഞ്ഞുതാഴ്ന്നതില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുവെന്ന് ദേശീയപാതാ അഥോറിറ്റിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പരസ്പരമുള്ള പഴിചാരലില്‍ കാര്യമില്ലെന്നു കോടതി ഓര്‍മിപ്പിച്ചത്.
നിര്‍മാണജോലികളില്‍ എവിടെയൊക്കയോ പിഴച്ചുവെന്നു വ്യക്തമാണ്. എന്നിട്ടും ജനം ക്ഷമയോടെ കാത്തിരിക്കുകയാണ്. മികച്ച നിലവാരത്തോടെ പാത പുനഃസ്ഥാപിക്കുകയാണു വേണ്ടതെന്നും ചൂണ്ടിക്കാട്ടി.
ഇടിഞ്ഞ പാതയുടെ ശാസ്ത്രീയമായ പുനര്‍നിര്‍മാണത്തിന് ചെന്നൈ, ഡല്‍ഹി ഐഐടിയുടെ സഹകരണം തേടിയിട്ടുണ്ടെന്ന് എന്‍എച്ച്എഐ അറിയിച്ചു. അഥോറിറ്റി ചെയര്മാന് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
തുടര്‍നടപടികള്‍ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. നിലവിലുള്ള കരാറില്‍നിന്നു കമ്പനിയെ ഒഴിവാക്കിയിട്ടുണ്ടെന്നും ദേശീയപാത അഥോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.