ദേശീയപാത തകര്‍ന്ന സംഭവം; അഴിമതിയും ക്രമക്കേടും മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം: പ്രതിപക്ഷനേതാവ്
Friday, June 6, 2025 2:32 AM IST
കൊച്ചി: ദേശീയപാത തകര്‍ന്ന സംഭവത്തില്‍ അഴിമതിയും ക്രമക്കേടും മൂടിവയ്ക്കാനുള്ള ശ്രമമാണു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ദേശീയപാത നിര്‍മാണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നതാണു യുഡിഎഫ് നിലപാട്. വ്യാപകമായ അഴിമതി നടന്നിട്ടും ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നാണു സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ നിർമാണപ്രവര്‍ത്തനം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപിക്കുന്നത്.
മലപ്പുറത്തെ കൂരിയാട് തകര്‍ന്നുവീണ ഭാഗം നന്നാക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ദേശീയപാത അഥോറിറ്റി തന്നെ പറയുന്നത്. സംഭവത്തില്‍ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണു ഭയക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ പദ്ധതിയില്‍ ഒരു പാളിച്ച വന്നാല്‍ അതേക്കുറിച്ച് അന്വേഷിക്കേണ്ടേയെന്നും സതീശന് ചോദിച്ചു.
പാലാരിവട്ടം പാലം പഞ്ചവടി പാലം എന്നു വിശേഷിപ്പിച്ച സിപിഎം ദേശീയപാതയുടെ പേരില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയും പാത തകര്‍ന്നതും കുഴപ്പമില്ലെന്നാണു പറയുന്നത്. ഇത് ഇരട്ടത്താപ്പാണ്. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും പേടിയാണ്. പഞ്ചപുച്ഛമടക്കി അവര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണെന്നും സതീശന് പരിഹസിച്ചു.
രാജ്ഭവന് ആര്‍എസ്എസ് ആസ്ഥാനമാക്കരുത്
ഭാരത മാതാവിന്റെ ചിത്രം രാജ്ഭവനില്‍ വയ്ക്കുന്നത് ശരിയല്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. നേരത്തേ രാജ്ഭവനില്‍ ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടുവന്ന് മുന്‍ പ്രധാനമന്ത്രിമാരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.
അതിനെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചിട്ടും പിണറായി വിജയന് ചുണ്ടനക്കിയോ?. രാജ്ഭവന് ആര്‍എസ്എസിന്റെ ആസ്ഥാനമാക്കരുത്. അതൊരു ഭരണഘടനാസ്ഥാപനമാണ്. ഗവര്‍ണറെക്കുറിച്ച് പറയാന്‍പോലും മുഖ്യമന്ത്രിക്ക് പേടിയാണ്.-പ്രതിപക്ഷ നേതാവ് പറഞ്ഞു.
അൻവർ അടഞ്ഞ അധ്യായം
പി.വി. അന്‍വറിന്റെ പ്രസ്താവനകള്‍ക്ക് മറുപടിയില്ല. എല്ലാ ചര്‍ച്ചയുടെയും വാതില്‍ അടച്ചു. അക്കാര്യം യുഡിഎഫ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്.
മുഖ്യമന്ത്രിക്കെതിരേയും അന്‍വര്‍ പറയുന്നുണ്ടല്ലോ. അതേക്കുറിച്ച് നിങ്ങള്‍ മുഖ്യമന്ത്രിയോടു ചോദിച്ചില്ലല്ലോ. എല്ലാത്തിനുമുള്ള ഉത്തരം നാവിന് തുമ്പിലുണ്ട്. പക്ഷേ പറയുന്നില്ലെന്നും സതീശന് പറഞ്ഞു.