കേരള കെയര്‍ സാര്‍വത്രിക സാന്ത്വന പരിചരണത്തിനായി വോളണ്ടിയര്‍മാരെ ക്ഷണിക്കുന്നു
Thursday, June 5, 2025 2:29 AM IST
ബെന്നി കോച്ചേരി
കുറവിലങ്ങാട്: ആഴ്ചയില്‍ ഒരുമണിക്കൂര്‍ സമയം സാന്ത്വന പരിചരണത്തിനായി നീക്കിവയ്ക്കാനാകുന്നവരെ വോളണ്ടിയര്‍മാരാകാന്‍ സര്‍ക്കാര്‍ വിളിക്കുന്നു. സാന്ത്വന ചികിത്സയില്‍ സംസ്ഥാനം സമ്മാനിക്കുന്ന പുത്തന്‍ മാതൃകയായ കേരളാ കെയര്‍ സാര്‍വത്രിക പാലിയേറ്റീവ് സേവന പദ്ധതിയിലാണ് അവസരം.
പ്രദേശത്തെ സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കുവേണ്ടി ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചെലവഴിക്കാന്‍ സന്നദ്ധതയുള്ള ആര്‍ക്കും വോളണ്ടിയറായി രജിസ്റ്റര്‍ ചെയ്യാം. 15വരെ അപേക്ഷ സമര്‍പ്പിക്കാം. ഓരോ ജില്ലാ തലത്തില്‍ 30 വോളണ്ടിയര്മാരുള്ക്കൊള്ളുന്ന ബാച്ചുകളായി തിരിച്ചു മൂന്ന് ദിനം നീളുന്ന പരിശീലനം നല്‍കും.
ഗ്രാമ-നഗര, എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായവരെയും കുടുംബങ്ങളെയും ചേര്‍ത്ത് മികച്ച പരിചരണം ഉറപ്പാക്കാനാകുന്ന ജനകീയ മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള സന്നദ്ധപ്രവര്‍ത്തകരെയും പുതിയവരെയും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തില്‍ കിടപ്പുരോഗികള്‍ക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന കേരളത്തിന്റെ സവിശേഷമായ സംവിധാനം നിലവില്‍ ലഭ്യമാണ്. ലോകാരോഗ്യ സംഘടന തന്നെ മാതൃകയായി കേരള രീതി വിശേഷിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കിടപ്പുരോഗികളല്ലെങ്കിലും ഗുരുതരമായ രോഗങ്ങളുള്ള ആര്‍ക്കും സാന്ത്വന ചികിത്സ വീടുകളില്‍ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദഗ്ധ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിയേറ്റീവ് നഴ്സുമാര്‍ നിർവഹിക്കുന്നുണ്ട്. മറ്റ് സേവനങ്ങള്‍ വോളണ്ടിയര്‍മാര്‍ ക്രമീകരിക്കുന്ന രീതിയാണ് നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി സാന്ത്വനചികിത്സ ആവശ്യമായ രോഗികളുടെ വിവരശേഖരണവും രജിസ്ട്രേഷനും സംസ്ഥാനത്ത് നടക്കുന്നുണ്ട്.
പാലിയേറ്റീവ് കെയര്‍ ഗ്രിഡില്‍ പങ്കാളികളാകുന്ന സര്‍ക്കാരിത ഏജന്‍സികളുടെയും (എന്‍ജിഒ), കമ്യൂണിറ്റി ബേയ്സ്ഡ് ഓര്ഗനേസേഷനുകളുടെയും (സിബിഒ) രജിസ്ട്രേഷന് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്, സെക്കൻഡറി യൂണിറ്റുകളെ തയാറാക്കുന്നപ്രവൃത്തി, നഴ്സുമാര്‍ക്കുള്ള പരിശീലനം തുടങ്ങിയവയും നടക്കുന്നുണ്ട്. വോളണ്ടിയര്‍, ക്ലിനിക്കല്‍ വിഭാഗങ്ങളായി തിരിച്ചും രജിസ്ട്രേഷന് ലക്ഷ്യമിടുന്നുണ്ട്.
രോഗികളുടെ രജിസ്ട്രേഷനും കണക്കെടുപ്പുകളും പുരോഗമിക്കുന്നുണ്ട്. ആയിരത്തിലേറെ എന്‍ജിഒകളും സിബിഒകളും കണക്കെടുപ്പില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
sannadhasena.kerala.gov.in/ volunteerregistration എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്കി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.