വിശുദ്ധിയുടെ പരിമളം
Monday, March 4, 2024 4:47 AM IST
പൗരസ്ത്യ പാരന്പര്യത്തിൽപ്പെട്ട എല്ലാ സഭകളിലും പരിശുദ്ധ കുർബാനയർപ്പണത്തിലും ഇതര കൂദാശകളുടെയും യാമശുശ്രൂഷകളുടെയും കൂദാശാനുകരണങ്ങളുടെയും പരികർമവേളകളിലും ധൂപാർപ്പണം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.
ഓർശ്ലെം ദേവാലയത്തിൽ ദൈവമഹത്വത്തിനും പാപപരിഹാരത്തിനുമായി നടത്തിയിരുന്ന ധൂപബലികളെക്കുറിച്ചുളള നിരവധി പരാമർശങ്ങൾ പഴയ നിയമത്തിൽ കാണാം. മാർത്തോമ്മാ നസ്രാണി സഭകളെല്ലാം തന്നെ ദൈവാരാധനയിൽ സമൃദ്ധമായി ധൂപം അർപ്പിക്കുന്ന ധന്യമായ പൗരസ്ത്യപാരന്പര്യം തുടരുന്നുണ്ട്. നോന്പിന്റെ വിശുദ്ധനാളുകളിൽ നമ്മുടെ അസ്തിത്വത്തിന്റെ ആഘോഷമായ ധൂപാർപ്പണത്തിന്റെ പ്രതീകാത്മകത തിരിച്ചറിഞ്ഞ് ബോധപൂർവം അതിൽ പങ്കുചേരുന്നത് ഉചിതമാണ്.
ദൈവമഹത്വത്തിനായി നാം അർപ്പിക്കുന്ന ധൂപം സ്വർഗത്തിലേക്കുയരുന്ന നമ്മുടെ പ്രാർഥനയുടെയും (സങ്കീ 140,2; വെളി 8,3-4) ഒപ്പം കർത്താവിൽനിന്നു നാം സ്വീകരിക്കുന്ന പാപമോചനത്തിന്റെയും പവിത്രീകരണത്തിന്റെയും പ്രതീകമാണ്. ഈ പ്രപഞ്ചത്തെ സൂചിപ്പിക്കുന്ന ധൂപകലശത്തിന്റെ മേൽത്തട്ട് ആകാശത്തെയും കീഴ്ത്തട്ട് ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ധൂപകലശത്തിലെ കരി മനുഷ്യവംശത്തിന്റെ പാപാവസ്ഥയെ സൂചിപ്പിക്കുന്നു; അതിലെ അഗ്നിയും കുന്തുരിക്കവും മിശിഹായുടെ സ്നേഹാഗ്നിയിൽ നമ്മുടെ പാപങ്ങൾ ദഹിച്ച് ഇല്ലാതായി നാം മിശിഹായുടെ പരിമളമായി തീരുന്ന യാഥാർഥ്യത്തെ പ്രകാശിപ്പിക്കുന്നു.
അതിന്റെ നാലു ചങ്ങലകളിൽ ഒന്ന് പിതാവായ ദൈവത്തെയും രണ്ടെണ്ണം ദൈവവും മനുഷ്യനുമായ ഈശോയെയും മറ്റൊന്നു റൂഹാദ്ക്ദ്ശായെയും സൂചിപ്പിക്കുന്നു. മ്ശംശാന പള്ളിയുടെ മധ്യത്തിലൂടെ നടന്നു വിശ്വാസികളെ ധൂപിക്കുന്പോൾ മാർത്തോമ്മാ നസ്രാണികൾ “എന്റെ കർത്താവേ പാപിയായ എന്നിൽ കനിയണമേ” എന്നു പ്രാർഥിച്ചുകൊണ്ടു ധൂപം തങ്ങളിലേക്ക് ആവാഹിച്ചിരുന്നതായി പുരാതന രേഖകൾ സാക്ഷിക്കുന്നുണ്ട്.
ആരാധനക്രമ വ്യാഖ്യാതാവായ മോസസ് ബർ കേപ്പാ സ്വർഗത്തിലേക്കുയരുന്ന ധൂപത്തെ നമ്മുടെ പാപപരിഹാര ബലിയായി തീർന്ന ഈശോയോടുതന്നെ താദാത്മ്യപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറയുന്നു: “സ്വർഗത്തിൽനിന്നു ഭൂമിയിലേക്ക് ഇറങ്ങിവന്ന് മനുഷ്യനും ദൈവവും തമ്മിലുള്ള രമ്യതയുടെ പരിമളവും സുഗന്ധവാഹിയായ ധൂപവുമായി തീർന്ന, നമുക്കുവേണ്ടി തന്നെത്തന്നെ പിതാവായ ദൈവത്തിനു സമർപ്പിക്കുകയും ലോകത്തിനു മുഴുവൻ പരിഹാര ബലിയാവുകയും ചെയ്ത പുത്രനായ വചനത്തെ ധൂപം സൂചിപ്പിക്കുന്നു”. മാർ അപ്രേമും ഈശോയെ പ്രകീർത്തിക്കുന്നു: “തന്റെ മാധ്യസ്ഥ്യം വഴി ധൂപകലശമായിത്തീർന്നവൻ ഭാഗ്യവാൻ. അത് നിന്നിലൂടെ നിന്റെ പിതാവിന് അർപ്പിക്കപ്പെട്ടു” (കന്യാത്വഗീതം 31, 5).
നമുക്കുവേണ്ടി സ്വയം സുരഭിലബലിയായിത്തീർന്നു ദൈവപിതാവിനു മഹത്വമേകിയ പുത്രന്റെ പരിമളമായി തീരാനുള്ള വലിയ ഉത്തരവാദിത്വമാണ് ധൂപാർപ്പണത്തിന്റെ പഞ്ചേന്ദ്രിയ അനുഭവം നമ്മെ ഓർമിപ്പിക്കേണ്ടത്.
സഭയാകുന്ന ആതുരാലയത്തിൽ ചികിത്സ തേടിയണയുന്ന നമ്മെ യഥാർഥ വൈദ്യൻ സ്വയം മരുന്നായി മാറി സുഖമാക്കുന്പോൾ നമ്മിൽനിന്നു സ്നേഹത്തിന്റെയും വിശുദ്ധിയുടെയും സുഗന്ധം പരക്കുന്നുവെന്നും അതു നമ്മെ മിശിഹായുടെ പരിമളമാക്കി പരിണമിപ്പിക്കുന്നുവെന്നുമുള്ള അവബോധം ധൂപാർപ്പണ ശുശ്രൂഷകളിൽ ബോധപൂർവം പങ്കുചേരാൻ നമ്മെ പ്രചോദിപ്പിക്കും.
സിസ്റ്റർ റോസ്ലിൻ എംടിഎസ് ബെസ് തോമാ ദയറ, പാലമറ്റം