തട്ടിപ്പിനു ചുരുക്കം പേർ ചില വിദേശഭാഷാ പഠന സ്ഥാപനങ്ങളുടെ മറവിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. ഇതിനായി നാടുനീളെ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതും പതിവാണ്. ചുരുക്കംപേർ നടത്തുന്ന തട്ടിപ്പിന്റെ പേരിൽ വിശ്വസ്തതയോടെയും ഗുണനിലവാരം പുലർത്തിയും വിദേശ ഭാഷാപരിശീലനം നടത്തുന്ന സെന്ററുകളും സംശയനിഴലിലാവുകയാണ്.
പരസ്യ ബോർഡുകൾ കണ്ട് കോഴ്സുകൾ സംബന്ധിച്ച് അന്വേഷിക്കാനെത്തുന്ന ഉദ്യോഗാർഥികളോട് പണം നൽകിയാൽ വിജയം ഉറപ്പെന്ന വാഗ്ദാനമാണ് തട്ടിപ്പ് സംഘങ്ങൾ നടത്തുന്നത്. ഇതിനായി പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പർ എത്തിച്ചുനൽകുമെന്നും പറഞ്ഞുവിശ്വസിപ്പിക്കും.പിന്നീട് ഇവരിൽനിന്നു അഞ്ചുലക്ഷം മുതൽ പത്തുലക്ഷംവരെ കൈക്കലാക്കിയ ശേഷം ചോദ്യപേപ്പർ നൽകുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി. ചിലർ പണം കൈക്കലാക്കിയ ശേഷം ചോദ്യപേപ്പർ നൽകാതെയും പണം തട്ടിയെടുക്കും. രാജ്യത്തിനകത്തും പുറത്തും ഒരേ ചോദ്യപേപ്പറാണ് ഒഇടി പരീക്ഷയ്ക്കായി ഉപയോഗിക്കുന്നത്.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള സമയവ്യത്യാസമാണ് ഈ അനധികൃത തട്ടിപ്പിന് അനുകൂല കളമൊരുക്കുന്നത്. ആദ്യം പരീക്ഷനടക്കുന്ന രാജ്യങ്ങളിൽനിന്നു ചോദ്യപേപ്പർ ചോർത്തി പിന്നീടു പരീക്ഷ നടക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. എട്ടുമുതൽ 15 മണിക്കൂർ വരെ സമയവ്യത്യാസമുള്ള രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും ഇവർ ചോദ്യപേപ്പർ എത്തിക്കുന്നത്.
സർക്കാരിനും നഷ്ടം ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതാണ് തട്ടിപ്പുകാർക്കു തുണയായി മാറുന്നത്. മുന്പ് പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പർ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്നു ഓസ്ട്രേലിയയിലുള്ള പരീക്ഷാനടത്തിപ്പുകാർക്ക് രേഖാമൂലം പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല.