ജസ്പ്രീത് ബുംറയുടെ കഠിനാധ്വാനം ആദ്യദിനം ഫലം കണ്ടില്ല. ബംഗ്ലാദേശ് ബാറ്റർമാരുടെ ബാറ്റിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ബുംറയുടെ പന്തുകൾ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിൽ വിശ്രമിച്ചു. മഴയെത്തുടർന്നു മത്സരം നേരത്തേ അവസാനിപ്പിക്കുന്പോൾ ഒന്‍പത് ഓവറാണ് ബുംറ എറിഞ്ഞത്. അതിൽ നാലെണ്ണം മെയ്ഡനായി. 19 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ.
മുഹമ്മദ് സിറാജിനും ആദ്യദിനം ഇടപെടൽ നടത്താനായില്ല. അതേസമയം, ആകാശ് ദീപ് വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശ് ഓപ്പണർമാരായ സക്കീർ ഹസൻ (0), ഷദ്മാൻ ഇസ്ലാം (24) എന്നിവരെ ആകാശ് ദീപ് ഗാലറിയിലേക്കു പറഞ്ഞയച്ചു. കനജ്മുൾ ഹുസൈൻ ഷാന്റൊയുടെ (31) വിക്കറ്റ് ആർ. അശ്വിൻ സ്വന്തമാക്കി. മൊമിനുൾ ഹഖും (40) മുഷ്ഫിഖർ റഹീമുമാണ് (6) ക്രീസിൽ.