അശ്വിൻ വോണിനൊപ്പം ബംഗ്ലാദേശിനെ ബാറ്റുകൊണ്ടു പന്തുകൊണ്ടും തകർത്ത അശ്വിൻ സ്വന്തം കളത്തിൽ പുതിയൊരു ചരിത്രം കുറിച്ചു. ടെസ്റ്റിൽ അശ്വിന്റെ 37-ാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്. ഇതോടെ താരം ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിനൊപ്പമെത്തി. 67 തവണ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് മുന്നിൽ.
ചെന്നൈ ടെസ്റ്റിനെതിയപ്പോൾ 38 വയസും രണ്ടു ദിവസവുമായിരുന്നു അശ്വിന്റെ പ്രായം. ഇന്ത്യക്കായി അഞ്ചു വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടത്തിന് അർഹനായി. മുന്പ് ഈ റിക്കാർഡ് വിനു മങ്കാദിന്റെ (37 വയസും 306 ദിവസവും) പേരിലായിരുന്നു. 1955ൽ പാക്കിസ്ഥാനെതിരേ പെഷവാർ ടെസ്റ്റിലാണ് മങ്കാദിന്റെ പ്രകടനം. ഒരു വേദിയിൽതന്നെ സെഞ്ചുറിയും അഞ്ചു വിക്കറ്റ് നേട്ടവും കൈവരിക്കുന്ന ആദ്യത്തെയാളാണ് അശ്വിൻ. ചെപ്പോക്കിൽവച്ച് ഇംഗ്ലണ്ടിനെതിരേ 2021ലും താരം ഈ നേട്ടം സ്വന്തമാക്കിയിരുന്നു.