ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ
Wednesday, October 23, 2024 2:16 AM IST
കസാൻ/ന്യൂഡൽഹി: യുക്രെയ്നിൽ സമാധാനത്തിനു സാധ്യതമായതെല്ലാം ചെയ്യാൻ സന്നദ്ധതയറിയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ പുരാതന നഗരമായ കസാനിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
യുക്രെയ്ൻ സംഘർഷത്തിന്റെ തുടക്കം മുതൽ പുടിനുമായി നടത്തിയ ആശയവിനിമയം എടുത്തുപറഞ്ഞായിരുന്നു സംഭാഷണത്തിന്റെ തുടക്കം. സമാധാനപരമായ മാർഗങ്ങളിലൂടെ മാത്രമേ സംഘർഷം അവസാനിപ്പിക്കാനാകൂ എന്നതാണ് ഇന്ത്യയുടെ എക്കാലത്തേയും നിലപാട്.
സാധ്യമായ വേഗത്തിൽ സമാധാനം പുനസ്ഥാപിക്കണം. ഇതിനെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കും. മാനുഷികമായ പ്രശ്നങ്ങൾക്കായിരിക്കും പ്രഥമ പരിഗണന. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്.
എത്രയും വേഗം സമാധാനവും സ്ഥിരതയും തിരികെ സ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും. സമാധാനത്തിനായി എന്തു പങ്കുവഹിക്കാനും സന്നദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങളം തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്നു പുടിൻ പറഞ്ഞു. ബ്രിക്സിന്റെ സ്ഥാപക അംഗങ്ങളെന്ന നിലയിൽ ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ വലിയ മൂല്യമാണ് നൽകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുന്നു. വിദേശകാര്യ മന്ത്രിമാർ തമ്മിൽ നിരന്തരം ബന്ധപ്പെടുന്നു. വാണിജ്യബന്ധത്തിലും വളർച്ചയാണുള്ളതെന്നും പുട്ടിൻ പറഞ്ഞു.
പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഇന്നലെയാണു പ്രധാനമന്ത്രി മോദി റഷ്യൻ നഗരമായ കസാനിലെത്തിയത്. വിമാനത്താവളത്തിൽ മോദിക്ക് ഊഷ്മള വരവേൽപ്പാണ് ഒരുക്കിയത്.