തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
Saturday, June 7, 2025 1:48 AM IST
തിരുവനന്തപുരം: മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് ശാന്തികവാടത്തിൽ സംസ്കാരം നടത്തും.
മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്ന തിരുവനന്തപുരത്തു വട്ടിയൂർക്കാവ് നെട്ടയത്തുള്ള വസതിയിൽ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. ഇന്നു രാവിലെ 10.30 മുതൽ കെപിസിസി ഓഫീസിൽ പൊതുദർശനമുണ്ടാകും. തുടർന്നാണ് സംസ്കാരം.
രണ്ടു തവണ കെപിസിസി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള തെന്നല ബാലകൃഷ്ണപിള്ള, കോണ്ഗ്രസിന്റെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്. കളങ്കമേൽക്കാത്ത രാഷ്ട്രീയ ജീവിതത്തിന് ഉടമയുമാണ്. തെന്നല കെപിസിസി നേതൃത്വത്തിലിരുന്ന കാലയളവിലാണ് 2001ൽ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റിന്റെ തകർപ്പൻ വിജയം നേടിയത്. അന്നു കോണ്ഗ്രസ് 62 സീറ്റിൽ വിജയിച്ചിരുന്നു.
എ.കെ. ആന്റണി സർക്കാർ അധികാരമേറ്റ് ഏതാനും മണിക്കൂറുകൾക്കകം അദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റി പകരം കെ. മുരളീധരൻ ചുമതലയേറ്റു. അപ്രതീക്ഷിത ചുമതലമാറ്റത്തിൽ പ്രതിഷേധമൊന്നും പ്രകടിപ്പിക്കാതെ അച്ചടക്കമുള്ള പ്രവർത്തകനായി അദ്ദേഹം തുടർന്നു.
1977ലും 1982 ലും അടൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച തെന്നല 1991, 1992, 2003 വർഷങ്ങളിൽ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1988 മുതൽ 2001 വരെയും 2004-2005 കാലയളവിലുമാണ് കെപിസിസി അധ്യക്ഷനായി പ്രവർത്തിച്ചത്.
ശൂരനാട് തെന്നല ബംഗ്ലാവിൽ എൻ. ഗോപാലപിള്ളയുടെയും എൻ ഈശ്വരിയമ്മയുടെയും മകനായി 1931 മാർച്ച് 11 നാണു ജനനം. തിരുവനന്തപുരം എം ജി കോളജിൽനിന്നു ബിരുദം നേടി. ശൂരനാട് പുളിക്കുന്നം വാർഡ് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റായി കോണ്ഗ്രസ് പ്രവർത്തനത്തിനു തുടക്കം കുറിച്ചു.
കുന്നത്തൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ച അദ്ദേഹം കൊല്ലം ഡിസിസി പ്രസിഡന്റായി അഞ്ചര വർഷം തുടർച്ചയായി പ്രവർത്തിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സതീദേവി. മകൾ: നീത. മരുമകൻ: ഡോ. രാജേന്ദ്രൻ നായർ.