സിഡ്കോയുടെ ആദ്യത്തെ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ ഏറ്റുമാനൂരിൽ
Saturday, June 7, 2025 1:48 AM IST
തിരുവനന്തപുരം: കേരള ചെറുകിട വ്യവസായ വികസന കോർപറേഷന്റെ (സിഡ്കോ) സംസ്ഥാനത്തെ ആദ്യത്തെ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ ഏറ്റുമാനൂരിൽ തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും.
ചെറുകിട സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സൗകര്യം മാർക്കറ്റിംഗ് വിഭാഗം വഴി ഉറപ്പാക്കുകയും ലഭ്യമാക്കാൻ സാധിക്കുന്ന മുഴുവൻ അസംസ്കൃത വസ്തുക്കളും ഈ കേന്ദ്രം വഴി സംരംഭകർക്ക് ലഭ്യമാക്കുകയും ചെയ്യും.
വ്യവസായികളുടെ പരാതികൾ പരിഹരിക്കാൻ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വിഭാഗത്തിനു കീഴിൽ ഫെസിലിറ്റേഷൻ സെന്ററിൽ ഒരുക്കും. കോട്ടയം ജില്ലയിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന സിഡ്കോയുടെ മാർക്കറ്റിംഗ്, അസംസ്കൃത വസ്തു വിഭാഗങ്ങളും എസ്റ്റേറ്റ് വിഭാഗത്തിന്റെ ഓഫീസും ഈ കെട്ടിടത്തിലേക്കു മാറ്റും.
വ്യവസായികളുടെ പ്രശ്നപരിഹാരത്തിനുള്ള ഏകകേന്ദ്രമായി ഇതിനെ വിപുലപ്പെടുത്താനാണ് സിഡ്കോയുടെ തീരുമാനം. ഭൂഗർഭ നില ഉൾപ്പെടെ മൂന്നു നിലകളിലായി 4,948 ചതുരശ്ര അടി സ്ഥലമാണ് കേന്ദ്രത്തിന് ആകെയുള്ളത്. 1.32 കോടി രൂപയാണ് നിർമാണച്ചെലവ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വ്യവസായ മന്ത്രി പി. രാജീവ് സെന്റർ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും.
സുവർണജൂബിലി വർഷത്തിൽ സംരംഭകർക്കുള്ള സിഡ്കോയുടെ സമ്മാനമാണ് ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റര് എന്ന് ചെയർമാൻ സി.പി. മുരളി പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭകർക്ക് ആകെ ഗുണകരമാകുംവിധത്തിൽ വ്യവസായികളെക്കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്രം പ്രവർത്തിക്കുകയെന്ന് സിഡ്കോ മാനേജിംഗ് ഡയറക്ടർ ആർ. ജയശങ്കർ പറഞ്ഞു.