അമരമ്പലത്ത് കാട്ടുപന്നികളെ വെടിവച്ചുകൊന്നു
Saturday, June 7, 2025 1:48 AM IST
പൂക്കോട്ടുംപാടം (മലപ്പുറം): അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. അമരമ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പന്നികളെ വേട്ടയാടിയത്.
പന്നിശല്യത്തെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ അഭ്യർഥനയെത്തുടർന്ന് വനംഅധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയിടെ നേതൃത്വത്തിലാണ് വേട്ട ശക്തമാക്കിയത്.
കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡിഎഫ്ഒയുടെ എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ള വിദഗ്ധരുമാണ് വേട്ട നടത്തിയത്.
കൊന്നൊടുക്കിയ പന്നികള ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.പി. അഭിലാഷിന്റെ കണക്കെടുപ്പിനും പരിശോധനയ്ക്കും ശേഷം അമരമ്പലം വനത്തിനകത്ത് കുഴിച്ചുമൂടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, വാർഡ് അംഗം അബ്ദുൽ ഹമീദ് ലബ്ബ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി.എസ്. ദിലീപ് മേനോൻ, എം.എം. സക്കീർ ഹുസൈൻ, അസീസ് മങ്കട, ഹാരിസ് കുന്നത്ത്, ഫൈസൽ കുന്നത്ത്, ജലീൽ കുന്നത്ത്, ശ്രീധരൻ, ശശി, പ്രമോദ് അർഷാദ് ഖാൻ പുല്ലാനി തുടങ്ങിയവരാണ് വേട്ടയ്ക്ക് നേതൃത്വം നൽകിയത്.