സ്കൂളില്‍ കുട്ടികളുടെ സുരക്ഷ; ഏഴു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സര്‍ക്കാര്‍
Saturday, June 7, 2025 1:48 AM IST
കൊച്ചി: സ്കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഡിറ്റിംഗടക്കം ഏഴു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പാമ്പുകടിയേല്ക്കാനിടയാക്കുന്ന സാഹചര്യങ്ങളടക്കം ഒഴിവാക്കുന്നതിനായി സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 2019 ല്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്.
ശുചിമുറികള്‍ക്കു വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം. സ്കൂളില്‍ പ്രഥമശുശ്രൂഷാ കിറ്റ് വേണം. പ്രഥമശുശ്രൂഷയില്‍ രണ്ട് ജീവനക്കാര്‍ക്കെങ്കിലും അടിസ്ഥാന പരിശീലനം നല്‍കണം. അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങള്‍ നേരിടാന്‍ ചൈല്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ റസ്പോണ്‍സ് പ്ലാന്‍ തയാറാക്കണം.
ആന്റിവെനം, പീഡിയാട്രിക് മെഡിക്കല്‍ കെയര്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ അടുത്തുള്ള ആശുപത്രിയുമായി ഏകോപനം വേണം. പാമ്പിനെ കണ്ടാല്‍ ഒഴിവാക്കാന്‍ വനംവകുപ്പുമായി ഏകോപനം വേണം. ഇഴജന്തുക്കളുണ്ടോ എന്നറിയാന്‍ സ്കൂളിലും പരിസരങ്ങളിലും പരിശോധന വേണം.
തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്തനിവാരണ അഥോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായി ചേര്‍ന്നു മോക് ഡ്രില്‍ നടത്തണം. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്കൂള്‍ മേധാവികളും മാനേജ്മെന്റും ഉറപ്പാക്കണമെന്നും ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.