ഗവർണർക്കെതിരേ സിപിഐ; ആർഎസ്എസോ ഭരണഘടനയോ വലുത് ?
Saturday, June 7, 2025 1:48 AM IST
കണ്ണൂര്‍: ഇന്ത്യ രാജ്യത്ത് ആര്‍എസ്എസ് ആണോ ഭരണഘടനയാണോ വലുതെന്ന കാര്യം കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിദിനാചാരണ പരിപാടിയിൽ ആർഎസ്എസ് കൊടിപിടിച്ചുള്ള ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന ഗവർണറുടെ കടുംപിടിത്തം അങ്ങേയറ്റം ഭരണഘടനാവിരുദ്ധമാണ്. അത് ഭരണഘടനയോടു കാണിക്കുന്ന അവഹേളനംകൂടിയാണ്. രാജ്ഭവനെ സംഘപരിവാറിന്റെ ക്യാമ്പ് ഓഫീസാക്കിയും ഗവർണർപദവിയെ രാഷ്ട്രീയ വടംവലിക്കുള്ള ഉപാധിയാക്കിയും മാറ്റരുത്.
ഭാരതാംബ എന്ന സങ്കല്പം ഇന്ത്യക്കാര്‍ക്കെല്ലാം ആവേശം നല്കുന്ന പ്രതീകമാണ്. പക്ഷേ ആ പ്രതീകത്തിന് ആര്‍എസ്എസ് കല്‍പ്പിക്കുന്ന മുഖച്ഛായ വേണമെന്നും ആര്‍എസ്എസ് ശാഖയില്‍ ഉയര്‍ത്തുന്ന കൊടിപിടിക്കണമെന്നും സിംഹാസനം ഒരു സിംഹമാകണമെന്നും ചിത്രത്തിന്റെ പശ്ചാത്തലം ഇന്ത്യക്കറിയാത്ത ഭൂപടമാകണമെന്നുമുള്ള പിടിവാശി രാജ്യം അംഗീകരിക്കില്ല. ഇന്ത്യയുടെ ഭൂപടമെന്താണെന്ന് ഇന്ത്യയുടെ ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. ആർഎസ്എസിന്റെ സങ്കൽപ ഭാരതമാതാവിനു മുന്നിൽ പുഷ്പാർച്ച ചെയ്യാൻ നിർബന്ധിതനാവുന്ന സാഹചര്യത്തിലാണ് മന്ത്രി പ്രസാദ് ചടങ്ങ് ബഹിഷ്കരിച്ചത്.
ആര്‍എസ്എസിന് ഇഷ്ടമില്ലാത്തതും ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വവുമായ ജവഹര്‍ ലാല്‍ നെഹ്റു, ആരാണ് ഭാരതമാതാവെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭാരത് മാതാ കീ ജയ് എന്ന് പറയുമ്പോള്‍ ഭാരതത്തിലെ എല്ലാ ചരാചരങ്ങള്ക്കുമാണു ജയ് വിളിക്കുന്നത് എന്നാണ് നെഹ്റു വിശദീകരിച്ചത്. ഉദാത്തഗംഭീരമായ നിര്‍വചനം കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഓര്‍ക്കുന്നുണ്ട്.
നെഹ്റു ഭാരതമാതാവിന് നൽകിയ നിർവചനം വായിക്കാൻ ഗവർണറോട് സിപിഐ അഭ്യർഥിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.