ശ്രേഷ്ഠ ബാവയുടേത് അനുരഞ്ജനത്തിന്റെ ഭാഷ: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Saturday, June 7, 2025 1:48 AM IST
കൊച്ചി: സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാഷയാണു യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവയുടേതെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ ബാവായ്ക്കു നൽകിയ പൗരസ്വീകരണത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു കർദിനാൾ.
വ്യത്യസ്തതകൾക്കിടയിൽ ഐക്യവും ഈശ്വരചൈതന്യവും തിരിച്ചറിയാൻ നമുക്കു സാധിക്കണം. വൈവിധ്യങ്ങളെ ക്രിസ്തുവിന്റെ മൂല്യങ്ങളുടെ ചൈതന്യത്തിൽ ഏകോപിപ്പിക്കാൻ സഭാശുശ്രൂഷകർക്കു കഴിയേണ്ടതുണ്ട്. സഭയിലും സമൂഹത്തിലും പ്രതീക്ഷ പകരുന്ന സഭാചാര്യനാണു ശ്രേഷ്ഠബാവയെന്നും മാർ ആലഞ്ചേരി പറഞ്ഞു.
എറണാകുളം ടൗൺ ഹാളിൽ നടന്ന സ്വീകരണസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മഹത്തായ ശുശ്രൂഷകളുടെ തുടർച്ചയാകാൻ ജോസഫ് ബാവയ്ക്കു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി ഉപഹാരം സമര്‍പ്പിച്ചു. പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി.
സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി.ജെ. വിനോദ് എംഎല്‍എ, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് അര്‍ഷദ് അല്‍ ബദ്രി, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ, രാഷ്ട്രീയ, മത, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.