യുഎഇ ജനതയെ നെഞ്ചോട് ചേർത്ത ഫ്രാൻസിസ് മാർപാപ്പ
അനിൽ സി. ഇടിക്കുള
Tuesday, April 22, 2025 4:16 PM IST
അബുദാബി: 2019 ഫെബ്രുവരിയിൽ യുഎഇ സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ ഈ രാജ്യത്തിനും ജനങ്ങൾക്കും നൽകിയത് സന്ദേശങ്ങളും അവിസ്മരണീയ മുഹൂർത്തങ്ങളും മാത്രമല്ലായിരുന്നു ഒരു നിമിഷത്തെ ദർശനത്തിനായി കാത്തിരുന്നവർക്കും കണ്ടവർക്കും കേട്ടറിഞ്ഞവർക്കും പാപ്പാ നൽകിയത് സ്വന്തം ഹൃദയം തന്നെയായിരുന്നു.
മഴയുടെ ലാഞ്ചന പോലുമില്ലാതിരുന്ന യുഎഇയുടെ തെളിഞ്ഞ മാനം കാർമേഘാവൃതമാകുകയും ഊഷരഭൂവിൽ മഴയുടെ കുളിർമ അനുഗ്രഹവർഷമായി പെയ്തിറങ്ങിയതും മാർപാപ്പയുടെ സന്ദർശനപുണ്യമായി ഓരോ നിവാസികളും അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ.
ദിവ്യബലിയിൽ പങ്കുചേരാൻ അവസരം ലഭിച്ചവർക്ക് മാത്രമല്ല സാഹോദര്യത്തിന്റെയും കരുതലിന്റെയും ധന്യ ഭൂമിയിൽ ജീവിക്കുന്ന ഓരോ പൗരന്മാർക്കും അനുഗ്രഹവർഷം സ്വന്തം ഹൃദയങ്ങളിൽ പെയ്തുവീണ പുണ്യാനുഭവത്തിന്റെ ദിനങ്ങളാണ് കടന്നു പോയത്.
അതുകൊണ്ടുതന്നെയാണ് യുഎഇയിലെ പ്രമുഖ ദിനപ്പത്രമായ ഖലീജ് ടൈംസിനെ തലവാചകം "ഞങ്ങൾ അനുഗ്രഹീതരായിരിക്കുന്നു' എന്നായത്. മതസാഹോദര്യത്തിന്റെ പുതിയ അധ്യായം എഴുതിച്ചേർത്ത മതനേതാക്കളുടെ സമ്മേളനം ലോകരാജ്യങ്ങൾക്ക് മുൻപിൽ ഉയർത്തുന്നത് സാഹോദര്യത്തിന്റെ പുതിയ രാഷ്ട്രീയം തന്നെയാണ്.
ഉയരേണ്ടതു മതിലുകളല്ല സ്നേഹത്തിന്റെ വിശാലതകളാണെന്ന് മതനേതാക്കൾ ഒറ്റ സ്വരത്തിൽ പറഞ്ഞപ്പോൾ ലോകജനത മനസുകൊണ്ടെങ്കിലും പ്രത്യാശയുടെ പുതിയ ദൂതിനെ സ്വീകരിച്ചുകാണും. യുദ്ധങ്ങൾ വിതക്കുന്ന കാലുഷ്യത്തിന്റെ കണ്ണീരുണങ്ങാത്ത യെമെനും സിറിയയും ഇറാഖും ലിബിയയും ഒക്കെ പ്രത്യേക പരാമർശം നേടി. ദിവ്യബലിയുടെ വേദിയിലും മാർപാപ്പ പ്രത്യാശാപൂർവം പറഞ്ഞതും പ്രാർഥിച്ചതും ലോകസമാധാനത്തിന്റെ നാളുകൾക്കായിരുന്നു.
കുർബാന മധ്യേ മുഴങ്ങിയ ഗാനാലാപനത്തെ പ്രതീകവത്കരിച്ച മാർപാപ്പ, ഗായകസംഘത്തിലെ വിവിധ രാജ്യക്കാരായ ഗായകരും വിവിധ ഭാഷകളിൽ എഴുതിച്ചേർത്ത വരികളും ഒരൊറ്റ സംഗീതത്തിന്റെ മാന്ത്രികതയിൽ ഹൃദയഹാരിയായ ഒരു ഗാനമായി ഉയരും പോലെ, ലോകത്തിലെ എല്ലാ രാജ്യങ്ങളും സമാധാനത്തിന്റെ സാഹോദര്യത്തിന്റെ ഒരുമയുള്ള സംഗീതത്തിൽ സംഗമിക്കുന്ന പുതിയ ലോകമായി തീരുന്നതാണ് പരിശുദ്ധ റൂഹായുടെ ആഗ്രഹമെന്ന് സൂചിപ്പിച്ചു .
സൗമ്യതയും ലാളിത്യവും കൊണ്ടായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ യുഎഇ നിവാസികളുടെ സ്നേഹപാത്രമായി തീർന്നത്. യുഎഇയിലെ വാഹനങ്ങളിൽ താരതമ്യേനെ ഏറ്റവും വിലകുറഞ്ഞ കിയാ സോൾ വിഭാഗത്തിലെ കറുത്ത നിറമുള്ള ഒരു ചെറിയ കാറിൽ ഔദ്യോഗിക പരിപാടികളിലെല്ലാം പങ്കെടുക്കാൻ എത്തിയ മാർപാപ്പ അമ്പരപ്പാണ് സൃഷ്ടിച്ചത്.
കാണാൻ കാത്തിരിക്കുന്ന കുട്ടികളും അമ്മമാരും മറ്റ് വിശ്വാസി സമൂഹവും മനസിൽ ആഗ്രഹിക്കുന്നതിലും വലിയ സ്നേഹപ്രകടനങ്ങൾ കൊണ്ട് മാർപാപ്പ അവരുടെ ജന്മപുണ്യമായി തീർന്നു. സ്വന്തം കുഞ്ഞുങ്ങളെ മാർപാപ്പയുടെ വഴിത്താരയിലേക്ക് നീട്ടിപ്പിടിച്ച മാതാപിതാക്കൾക്ക് നിരാശരാകേണ്ടിവന്നില്ല.
ഓരോ കുഞ്ഞിനേയും തലയിൽ തൊട്ടു ആശിർവദിക്കാനും ആശ്ലേഷം കൊണ്ട് മൂടുവാനും ആ ആത്മീയാചാര്യൻ സമയം കണ്ടെത്തി. അനുഗ്രഹത്തിന്റെ കരസ്പർശനങ്ങൾ ഓരോ കുരുന്നുകളുടെയും കണ്ണിൽ കണ്ണീർക്കണങ്ങളായി നിറഞ്ഞു നിന്നു.
ലോകമാധ്യമങ്ങൾ പകർത്തിയ ചിത്രങ്ങൾ ഓരോന്നും ആത്മീകനിർവൃതിയുടെ നൂറുനൂറു കഥകളാണ് പറയുന്നത്. മലയാളി ബാലനായ യെസക്കിയേലിനെ മാർപാപ്പ ആശ്ലേഷിക്കുന്നത് ടിവിയിൽ കണ്ടപ്പോൾ ഓരോ മലയാളിയും സ്വന്തം ശരീരത്തിൽ മാർപാപ്പയുടെ അനുഗ്രഹസ്പർശനം അറിഞ്ഞു.
ഓരോ ചെറിയ കാര്യങ്ങളിലും ഒരു ചെറു ബാലന്റെ കൗതുകം ഒളിപ്പിച്ച് വച്ച പാപ്പയ്ക്ക് അബുദാബി നഗരത്തെ ഏറെ ഇഷ്ടമായി. അത് അദ്ദേഹം ഒളിപ്പിച്ചുവച്ചതുമില്ല. "ഈ നഗരത്തിലെ പൂക്കൾ എത്ര മനോഹരമാണ്. മരുഭൂമിയിൽ എങ്ങനെയാണ് ഇത്ര സൗന്ദര്യമുള്ള പൂക്കളുണ്ടാകുക. വൃത്തിയുടെ കാര്യത്തിൽ ഈ നഗരം എത്ര ചേതോഹരമാണ്' - തിരികെയുള്ള യാത്രയിൽ കൂടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ചോദിച്ചു.
എന്തുകൊണ്ടാണ് എനിക്ക് ഇത്ര വലിയ സ്വീകരണം അറബ് മണ്ണിൽ ലഭിച്ചതെന്ന് അറിയുമോ ? മാർപാപ്പ ചോദിച്ചു. മറുപടിയും അദ്ദേഹം തന്നെ നൽകി "ഇസ്ലാമിക - ക്രിസ്തീയ' രാജ്യങ്ങളുടെ പരസ്പ്പര പൂരകമായ വളർച്ചയിൽ താത്പര്യമുള്ള ഈ രാജ്യത്തെ മഹാന്മാരായ ഭരണാധികാരികൾക്ക് എന്നെയും അവരുടെ ദൗത്യത്തിൽ പങ്കുചേർക്കാൻ തോന്നിയതിനാലാണ് എനിക്ക് അവർ ഊഷ്മളമായ ഈ വരവേൽപ്പ് നൽകിയത്'.
സന്ദർശനം പൂർത്തിയാക്കി മാർപാപ്പ മടങ്ങുമ്പോൾ ലോകജനതയും ആഗ്രഹിക്കുന്നത് മറ്റൊന്നാകില്ല. ഇനി പുലരേണ്ടതു ശാന്തിയുടെ നാളുകളാകണം. സഹവർത്തിത്വത്തിന്റെ നാളെകളാവണം. കാരണം യുദ്ധങ്ങൾ ഇന്ന് വരെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം നൽകിയിട്ടില്ല.