ജര്‍മനിയും യുക്രെയ്നും സംയുക്തമായി ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മിക്കുമെന്ന് മേർട്സ്
ജോസ് കുമ്പിളുവേലിൽ
Monday, June 2, 2025 3:49 PM IST
ബർലിൻ: ജർമനിയിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും ജർമൻ ചാൻസലർ ഫ്രെഡറിക് മേർട്സും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ബർലിനിലെ ചാൻസലറിയിൽ സംയുക്ത പത്രസമ്മേളനവും നടത്തി.
റഷ്യൻ പ്രദേശത്തിനുള്ളിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ ശേഷിയുള്ള പുതിയ ദീർഘദൂര ആയുധങ്ങൾ വികസിപ്പിക്കാൻ യുക്രെയ്നെ സഹായിക്കുമെന്ന് മേർട്സ് പ്രഖ്യാപിച്ചു. തുടർന്ന് ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ദീർഘദൂര ആയുധ സംവിധാനങ്ങളുടെ നിർമാണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
എന്നാൽ ആയുധങ്ങളുടെ സാങ്കേതിക വിശദാംശങ്ങളോ നിർമാതാക്കളുടെ പേരോ വെളിപ്പെടുത്തിയിട്ടില്ല. റഷ്യ യുക്രെയ്നിനെതിരേ ഏറ്റവും ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ദിവസങ്ങൾക്ക് ശേഷമാണ് സെലൻസ്കിയുടെ ബർലിൻ സന്ദർശനം.
റഷ്യ സമാധാന ചർച്ചകൾക്ക് തടസം സൃഷ്ടിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് ആരോപിച്ചു. ഈ മാസം ആദ്യം അധികാരമേറ്റ മേർട്സ്, യുക്രെയ്നിനെ ശക്തമായി പിന്തുണയ്ക്കുന്നത് തുടരുമെന്ന് അറിയിച്ചു.