ജൂലൈ ഒന്നുമുതൽ ബസുകളിൽ കണ്സഷൻ കാർഡ് നിർബന്ധം
1298175
Monday, May 29, 2023 12:14 AM IST
പാലക്കാട് : സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ജൂലൈ ഒന്ന് മുതൽ കണ്സഷൻ കാർഡ് നിർബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ ആർടിഒ അറിയിച്ചു.
ജില്ലയിലെ വിദ്യാർഥികളുടെ ബസ് യാത്ര കണ്സഷൻ കാർഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ ഡോ.എസ്. ചിത്രയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസിൽ കാർഡ് വേണ്ട. 2023-24 അധ്യയന വർഷത്തെ കണ്സഷൻ കാർഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ടി.എം. ജേഴ്സണ് അറിയിച്ചു. സർക്കാർ, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവണ്മെന്റ് അംഗീകൃതമായിട്ടുള്ള സ്കൂളുകൾ, കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികൾ കണ്സഷൻ കാർഡ് മഞ്ഞനിറത്തിൽ നല്കാൻ ശ്രദ്ധിക്കണം.
സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കി അതതു താലൂക്കിലെ ജെആർടിഒ മുന്പാകെ ഹാജരാക്കി കണ്സഷൻ കാർഡ് ലഭിക്കുന്നതിന് സ്ഥാപന മേധാവി തന്നെ മുൻകൈ എടുക്കണം. സ്വകാര്യ സ്ഥാപനങ്ങൾ നല്കുന്ന കണ്സഷൻ കാർഡുകൾ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസുടമകൾക്ക് നല്കും. ഒരു ദിവസം പരമാവധി 40 കിമീ ആണ് ഒരു വശത്തേക്കുള്ള സഞ്ചരിക്കാവുന്ന ദൂരപരിധി. വിദ്യാർഥികൾ കണ്സഷൻ കാർഡ് കൈയിൽ കരുതണമെന്നും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആർടിഒ നിർദേശിച്ചു. കെസ്ആർടിസി ബസിൽ കണ്സഷൻ എടുക്കുന്ന പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് യാത്ര സൗജന്യമാണെന്ന് ആർടിഒ അറിയിച്ചു.
നിയമപരമായി പരിശോധിച്ചു തന്നെ കണ്സഷൻ കാർഡുകൾ നല്കുമെന്നും ഒരു ദിവസം രണ്ട് യാത്രകൾ വിദ്യാർഥികൾക്ക് നടത്താമെന്നും അതിന് നിർബന്ധമായും കണ്സഷൻ നല്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഓരോ മൂന്ന് മാസം കൂടുന്പോഴും ബസുടമകളുടെയും വിദ്യാർഥികളുടെയും യോഗം ചേരും. വിദ്യാർഥികളെ രണ്ടാം തരക്കാരായി കാണുക, അവരോട് മോശമായി പെരുമാറുക, നിർബന്ധമായും ഫുൾ ചാർജ് വാങ്ങുക തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികൾ ജില്ലയിൽ നിന്നും ഉണ്ടാവരുതെന്നും അങ്ങനെ ഉണ്ടായാൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
വിദ്യാർഥി സംഘടനകളും കോളജുകളും സ്വമേധയായി വരുകയാണെങ്കിൽ ആർടിഒയുമായി സഹകരിച്ച് കണ്സഷൻ ചാർജ് സംബന്ധിച്ച വിവരങ്ങൾ ബസ് സ്റ്റാൻഡിലും കോളജ് പരിസരത്തും പ്രധാനപ്പെട്ട സ്ഥലങ്ങളിലും എഴുതിവെക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന് കലക്ടർ പറഞ്ഞു.
ഗവ മോയൻ ഗേൾസ് സ്കൂളിലെ അഞ്ച് മുതൽ 10 വരെ പഠിക്കുന്ന വിദ്യാർഥികളുടെ യൂണിഫോം മാറ്റം വരുത്തുന്നതിനാൽ ജൂലൈ ഒന്ന് വരെ സ്കൂളിൽ നിന്നും സ്റ്റുഡന്റ് ഐഡി കാർഡ് നല്കുന്ന മുറയ്ക്ക് കണ്സഷൻ നൽകുമെന്ന് എഡിഎം കെ.മണികണ്ഠൻ പറഞ്ഞു.
സ്വകാര്യ ബസുകൾ കുറവുള്ള അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പുറമേ മറ്റു സ്ഥലങ്ങളിലെ വിദ്യാർഥികളും അപേക്ഷിച്ചാൽ കണ്സഷൻ കാർഡ് അനുവദിക്കണമെന്ന് എഡിഎം നിർദേശിച്ചു.
യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ ഡി.രഞ്ജിത്ത്, ജോയിന്റ് ആർ.ടി. ഒമാർ, പോലീസ് മേധാവി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.