പത്തനംതിട്ടയിലെ ആറ് ആശുപത്രികളില്‍ ദേശീയ നിലവാരത്തില്‍ ലക്ഷ്യ ലേബര്‍ റൂമുകള്‍
1544936
Thursday, April 24, 2025 3:29 AM IST
പത്തനംതിട്ട: ജില്ലയില്‍ അഞ്ച് ആശുപത്രികളില്‍ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകള്‍ സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ലക്ഷ്യ സര്ട്ടിഫിക്കേഷന് അടുത്തയിടെ ലഭ്യമായിരുന്നു. ഇതു കൂടാതെ കോന്നി മെഡിക്കല്‍ കോളജില്‍ 3.5 കോടി രൂപ ചെലവില്‍ ലക്ഷ്യ ലേബര്‍ റൂം നിര്‍മാണം പൂര്‍ത്തിയാക്കി.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബര്‍ റൂം സജ്ജമാണ്. കോന്നി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികളില്‍ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യ നിലവാരത്തിലൂടെ ലക്ഷ്യമിടുന്നത്.
മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികൾ, താലൂക്കാശുപത്രികള്‍ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതേവരെ 14 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കോന്നി മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂം സജ്ജമാക്കിയത്. നിലവില്‍ ഗൈനക്കോളജി ഒപി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ നിരവധി പേര് പ്രതിദിനം ചികിത്സ തേടിയെത്താറുണ്ട്. ലക്ഷ്യ ലേബര്‍ റൂം ഉള്‍പ്പെടെ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഗൈനക്കോളജി വിഭാഗത്തില്‍ മികച്ച സേവനം ലഭ്യമാകും.
കോന്നി മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയായി
കോന്നി മെഡിക്കല്‍ കോളജില്‍ 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. പുതിയ ഒപി വിഭാഗം, അള്‍ട്രാ സൗണ്ട് സ്കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന് തിയറ്റര്‍, മൈനര്‍ ഓപ്പറേഷന് തിയറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന് തിയറ്റർ, രണ്ട് എല്‍ഡിആര്‍ സ്യൂട്ടുകൾ, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ, റിക്കവറി റൂമുകള്‍, വാര്‍ഡുകൾ, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവ സജ്ജമാണ്.
കോന്നി മെഡിക്കല്‍ കോളജില്‍ നിലവില്‍ മൂന്ന് ബാച്ചുകളിലായി 300 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. കിഫ്ബി മുഖേന 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി, 100 കിടക്കകള്‍ കൂടിയുള്ള ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
26 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി
26 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ഇതുകൂടാതെ സാമൂഹികാരോഗ്യ കേന്ദ്രം തുമ്പമൺ, പ്രാഥമികാരോഗ്യ കേന്ദ്രം വള്ളിക്കോട് എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കി ഉയര്‍ത്തി.
ജില്ലാ ആശുപത്രി കോഴഞ്ചേരി ജനറല്‍ ആശുപത്രി അടൂര്‍ താലൂക്ക് ആശുപത്രികളായ റാന്നി, മല്ലപ്പള്ളി എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 93.84 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കി.
നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ജനറല്‍ ആശുപത്രി പത്തനംതിട്ട, സാമൂഹികാരോഗ്യ കേന്ദ്രം എഴുമറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ കൂടൽ, മലയാലപ്പുഴ എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 44.41 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എട്ടു കോടി രൂപ മുതല്‍ മുടക്കി കാത്ത് ലാബ് സ്ഥാപിച്ചു.
ഇതുകൂടാതെ കാത്ത് ലാബിന്റെ ആധുനികതയ്ക്കായി രണ്ടുകോടി രൂപ അനുവദിച്ചു. 23.75 കോടി രൂപയുടെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മദര്‍ ചൈല്‍ഡ് ബ്ലോക്ക്
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ബ്ലോക്ക് നിര്‍മിക്കുന്നതിനായി 13 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്‍ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു.
കോഴഞ്ചേരി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് ആരംഭിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി.
കുടുംബാരോഗ്യ കേന്ദ്രങ്ങളായ ഓതറ, ചെന്നീര്‍ക്കര, ഓമല്ലൂർ, കോയിപ്രം ചന്ദനപ്പള്ളി, ഏഴംകുളം, വടശേരിക്കര, ആനിക്കാട്, നഗര കുടുംബാരോഗ്യ കേന്ദ്രം തിരുവല്ല, ജനറല്‍ ആശുപത്രി അടൂര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരമായ എന്‍ക്യുഎഎസ് ലഭിച്ചു.