വേനൽ കടുത്തു; ദുരിതമേറി, കുടിവെള്ള ക്ഷാമം രൂക്ഷം
1533540
Sunday, March 16, 2025 6:23 AM IST
കൊട്ടാരക്കര: വേനൽ കടുത്തതോടെ പൊള്ളുന്ന ചൂടിൽ ജനം വലയുന്നു. കാർഷിക മേഖലയാകെ നിശ്ചലമായി. കുടിവെള്ള ക്ഷാമവും രൂക്ഷം. കൊട്ടാരക്കര താലൂക്കിലെ ഒട്ടുമിക്ക മേഖലയിലും ദുരിതങ്ങളേറി. ഏത്തവാഴകൾ പാകമെത്താതെ ഒടിഞ്ഞുവീഴുന്നതിന്റെ സങ്കടത്തിലാണ് കർഷകർ. ബാങ്ക് വായ്പയും മറ്റ് വായ്പകളെടുത്തും പ്രതീക്ഷയും കണക്കുകൂട്ടലുകളുമായി വാഴക്കൃഷി ചെയ്തവരെല്ലാം വലിയ നഷ്ടത്തിന്റെ കെണിയിലായി.
പാതി വിളവെത്തിയ കുലകൾക്ക് വിലനൽകാൻ വ്യാപാരികളും തയാറാകുന്നില്ല. പച്ചക്കറി കൃഷികളെല്ലാം കരിഞ്ഞുണങ്ങി. കരക്കൃഷി തീരെ നിലച്ചു. ഏലാകളിലെ ചെറു കുളങ്ങളിൽ അടുത്ത ദിവസംവരെ വെള്ളമുണ്ടായിരുന്നു.
ഇപ്പോൾ അതും വറ്റിവരണ്ടു. വെള്ളമില്ലാതെയാണ് കാർഷിക മേഖല നിശ്ചലമായത്. പകൽനേരത്ത് പൊള്ളുന്ന ചൂടിൽ ജോലി ചെയ്യാൻ ആളെക്കിട്ടുന്നുമില്ല. മറ്റ് തൊഴിലിടങ്ങളിലും പ്രതിസന്ധികൾ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന അൾട്രാ വയലറ്റ് സൂചിക പട്ടികയിൽ കൊട്ടാരക്കര ഒന്നാം സ്ഥാനത്താണെന്ന വാർത്തകൾ പരന്നതോടെ പകൽ പുറത്തിറങ്ങാനും ജനങ്ങൾ മടിക്കുന്നു.
വേനൽക്കാലം ശക്തമായിട്ടും പഞ്ചായത്തുകൾ കുടിവെള്ള വിതരണക്കാര്യം ഗൗരവമായി എടുത്തിട്ടില്ല. ഒട്ടുമിക്ക പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കുടിവെള്ളം ടാങ്കറുകണക്കിന് വിലകൊടുത്ത് വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.
കിണറുകൾ മിക്കവയും വറ്റി വരണ്ടു. ഗ്രാമീണ കുടിവെള്ള പദ്ധതികൾ പലതും നോക്കുകുത്തികളാണ്. അറ്റകുറ്റപ്പണികൾ നടത്താൻപോലും അധികൃതർ തയാറാകാഞ്ഞതിനാലാണ് പലതും പണിമുടക്കിക്കിടക്കുന്നത്. വേനൽക്കാല പ്രതീക്ഷയിൽ നിർമാണം തുടങ്ങിയ പദ്ധതികളും കമ്മീഷൻ ചെയ്തിട്ടില്ല. ടാങ്കറുകളിൽ എല്ലാ പ്രദേശത്തും വെള്ളം എത്തിക്കുന്ന പതിവൊക്കെ അധികൃതർ മറന്ന മട്ടാണ്. കനാലുകൾ ചിലയിടങ്ങളിൽ മാത്രമാണ് തുറന്നത്. കനാൽ തുറന്ന പ്രദേശങ്ങളിൽ വലിയതോതിൽ ജലക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്.
വളർത്ത് മൃഗങ്ങളും തെരുവ് നായകളടക്കമുള്ള മറ്റ് മൃഗങ്ങളും വെള്ളമില്ലാതെ വലയുകയാണ്. പക്ഷികൾക്കായി വെള്ളം നിറച്ച തൊട്ടികൾ വയ്ക്കണമെന്ന് ചിലകോണുകളിൽ നിന്ന് സന്ദേശങ്ങൾ വരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
തോടുകളും നീർച്ചാലുകളുമൊക്കെ ജനുവരി രണ്ടാം വാരത്തിൽത്തന്നെ വറ്റി വരണ്ടു. വേനൽമഴ ഒന്നോ രണ്ടോ ദിവസത്തിലൊതുങ്ങിയതിനാൽ ഇനി പ്രതീക്ഷയ്ക്ക് വകയില്ല. ഗ്രാമീണ കുളങ്ങൾ വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കാനും നടപടിയുണ്ടാകുന്നില്ല. ലക്ഷങ്ങൾ മുടക്കി നവീകരണം നടത്തിയ ചിറകളൊന്നും ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല. പായലും മാലിന്യവും നിറഞ്ഞവ വറ്റിച്ച് ചെളികോരിമാറ്റി ഉപയോഗ യോഗ്യമാക്കിയാൽ നാട്ടുകാർക്ക് വലിയ ആശ്വാസമാകും.
തുണി അലക്കാനും കുളിക്കാനും വളർത്തു മൃഗങ്ങളെ കുളിപ്പിക്കാനും വാഹനങ്ങൾ കഴുകാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ കുളങ്ങളിലെ വെള്ളം അനുഗ്രഹമാകും. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഇതൊന്നും ഗൗരവത്തിലെടുക്കുന്നില്ല.